pension

തിരുവനന്തപുരം: ഇക്കുറി തിരുവോണം ആഗസ്റ്റ് 31ന് ആയതിനാൽ ശമ്പളവും ബോണസും അഡ്വാൻസും അതിനുമുമ്പ് നൽകുന്നതിനുള്ള ഉത്തരവ് ഒരാഴ്ചയ്ക്കുളിൽ പുറത്തിറങ്ങിയേക്കും. സർവീസിൽ നിന്ന് വിരമിച്ചവർക്കുള്ള പെൻഷനും 70 ലക്ഷത്തോളം പേർക്ക് ക്ഷേമനിധിപെൻഷനും ഇതോടൊപ്പം വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. സർക്കാർ ജീവനക്കാരുടെ ബോണസ് കഴിഞ്ഞവർഷത്തേതുപോലെ 4000 രൂപയും ഉത്സവബത്ത 2750 രൂപയും അഡ്വാൻസ് 15,000 രൂപയും ആയിരിക്കുമെന്നാണ് സൂചന.

ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമനിധി പെൻഷൻ കൂടി ഓണത്തിനുമുമ്പ് വിതരണം ചെയ്യും. നിലവിൽ മേയ്, ജൂൺ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്യുന്നത്. 70 ലക്ഷത്തോളം പേർക്ക് കുറഞ്ഞത് 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത് കൈകളിലെത്തും. പെൻഷൻ മസ്റ്ററിംഗ് 15 മുതൽ തൽക്കാലത്തേക്ക് നിറുത്തിവയ്ക്കാൻ ധനവകുപ്പ് നിർദ്ദേശം നൽകി.

ഓണക്കാല ആനുകൂല്യം ഇത്തവണയും തുടരും. ബോണസ്, ഫെസ്റ്റിവൽ അലവൻസ്, അഡ്വാൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ജീവനക്കാർക്കും തൊഴിലാളികൾക്കും മുമ്പ് ലഭിച്ചിരുന്നു. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ വീതം നൽകാറുണ്ട്. ഇവയെല്ലാം ഈ കൊവിഡ്കാല പ്രതിസന്ധിയിലും ഉറപ്പാക്കാനാണ് ശ്രമമെന്നും ധനമന്ത്രി പറഞ്ഞു.