തിരുവനന്തപുരം: പുല്ലുവിള ശാന്തിഭവൻ വൃദ്ധസദനത്തിലെ അന്തേവാസികളെ വിദഗ്ദ്ധ ചികിത്സ നൽകി കൊവിഡ് മുക്തരാക്കിയ ആരോഗ്യപ്രവർത്തകരെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.കെ. ശൈലജയും അഭിനന്ദിച്ചു. ആശുപത്രി സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ നടന്ന പരിചരണം മാതൃകാപരമാണെന്ന് മന്ത്രിമാർ പറഞ്ഞു. കൊവിഡ് മുക്തരായ ശാന്തി ഭവൻ അന്തേവാസികൾക്കും മന്ത്രിമാർ ആശംസകൾ നേർന്നു. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 27 അന്തേവാസികളിൽ 25 പേർ പൂർണമായും രോഗമുക്തി നേടി. രണ്ടു പേർ ഇപ്പോഴും ചികിത്സയിലാണ്. ഇവരോടൊപ്പം ചികിത്സയിലുണ്ടായിരുന്ന രണ്ട് കെയർടേക്കർമാരും രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നേടിയവരിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ള അഞ്ചുപേർ ഉണ്ടായിരുന്നു. ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്രവ പരിശോധന ക്യാമ്പ് ശാന്തി ഭവൻ വൃദ്ധസദനത്തിൽ സംഘിപ്പിച്ചിരുന്നു. പരിശോധനയിൽ കൊവിഡ് പോസിറ്റീവായ ഇവരെ ജൂലായ് ഒന്നിനാണ് ജനറൽ ആശുപത്രിയിലെ കൊവിഡ് വാർഡിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ജില്ലയിലെ വൃദ്ധസദനങ്ങളിൽ രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.