വെള്ളറട: നെടുമങ്ങാട് - വെള്ളറട റോഡിലൂടെ പോകുമ്പോൾ ആനപ്പാറ സർക്കാർ ആശുപത്രിക്ക് സമീപം രണ്ടേക്കറോളം വരുന്ന ഒരു 'കാട്" യാത്രക്കാർക്ക് കാണാം. വിഷപ്പാമ്പുകളും മറ്റ് ഇഴജന്തുക്കളും ഒക്കെയുള്ള ഒരു
'കൊടും കാട്". എന്നാൽ സൂക്ഷിച്ചു നോക്കിയാൽ അറിയാം അത് കാടല്ല, കുറേ കെട്ടിടങ്ങളിൽ കാടും പടർപ്പും പിടിച്ച് കാടുപോലെ തോന്നിക്കുന്നതാണ്. ലക്ഷങ്ങൾ ചെലവഴിച്ച് വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച പൊലീസ് ക്വാർട്ടേഴ്സ് മന്ദിരങ്ങളാണ് ഒരു ദിവസംപോലും ഉപയോഗിക്കാതെ കാടുകയറി നശിക്കുന്നത്. ആനപ്പാറയിൽ ആഭ്യന്തരവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് 28 കുടുംബങ്ങൾക്ക് താമസിക്കാനായി മന്ദിരങ്ങൾ പണിതത്. എസ്.ഐക്ക് ഒറ്റവീടും മറ്റ് പൊലീസുകാർക്ക് രണ്ടു കുടുംബങ്ങൾക്ക് താമസിക്കാൻ ഒരു വീടെന്ന കണക്കിലുമാണ് ആഭ്യന്തര വകുപ്പ് ലക്ഷങ്ങൾ ചെലവഴിച്ചത്. എന്നാൽ രണ്ട് വീടൊഴിച്ച് ബാക്കി ഒന്നിൽപോലും വർഷങ്ങൾ പിന്നിട്ടിട്ടും ആരും താമസിക്കാനെത്തിയില്ല. നിർമ്മാണത്തിലെ അപാകതയും സൗകര്യക്കുറവുമാണ് താമസക്കാരെത്താത്തതിന് കാരണമെന്ന് പറയുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ കെട്ടിടങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞ് ചോർച്ച രൂപപ്പെട്ടതിനെ തുടർന്ന് വീണ്ടും ലക്ഷങ്ങൾ മുടക്കി നവീകരിച്ചിരുന്നു. ഇപ്പോൾ കെട്ടിടങ്ങൾ ഇരിക്കുന്ന സ്ഥലം കാട് കയറി കന്നുകാലികളുടെയും തെരുവ്നായ്ക്കളുടെയും കേന്ദ്രമായി മാറി. എസ്.ഐയ്ക്കും സി.ഐയ്ക്കും താമസിക്കാൻ ഈ വീടുകൾ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏതാനും വർഷം മുമ്പ് സമീപത്തുതന്നെ പുതിയ ഇരുനിലമന്ദിരം കൂടെ നിർമ്മിച്ചിട്ടുണ്ട്. കാലപ്പഴക്കമുള്ള ഈ കെട്ടിടങ്ങൾ കൊണ്ട് ഇനി ഉപയോഗമില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ പൊതുമരാമത്ത് വിഭാഗം അധികൃതർ പറയുന്നത്. ഈ കെട്ടിടങ്ങൾ നീക്കം ചെയ്ത് മറ്റെന്തെങ്കിലും ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിച്ചാൽ പ്രധാന റോഡ് സൈഡിലെ കാടെങ്കിലും മാറി കിട്ടുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
ഒാഫീസുകൾ വാടക കെട്ടിടങ്ങളിൽ
ഈ ക്വാർട്ടേഴ്സിനു സമീപത്തുതന്നെ നിരവധി സർക്കാർ ഓഫീസുകൾ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഈ ഇനത്തിൽ സർക്കാർ ഖജനാവിൽ നിന്നും നല്ലൊരു തുക വാടകയായി നൽകുമ്പോഴാണ് ആർക്കും വേണ്ടാതെ രണ്ടേക്കറോളം സ്ഥലത്തെ കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നത്. ഈ കെട്ടിടങ്ങൾ നവീകരിച്ച് മറ്റ് സർക്കാർ ഒാഫീസുകൾക്ക് ഉപയോഗിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
നിർമ്മിച്ചിട്ട് വർഷങ്ങൾ
കാട് മൂടിയത് രണ്ടേക്കറിൽ
ഇഴജന്തുക്കളുടെ ശല്യം രൂക്ഷം
28 കുടുംബങ്ങൾക്ക് താമസിക്കാം
ആകെ കെട്ടിടങ്ങൾ - 16
പ്രതികരണം
കെട്ടിടങ്ങൾ തകർന്ന് ഉപയോഗശൂന്യമായി കിടക്കുന്ന വിവരം ആഭ്യന്തര വകുപ്പിലെ പൊതുമരാമത്ത് വിഭാഗത്തിനെ അറിയിച്ചിട്ടുണ്ട്. അവരാണ് ഈ കെട്ടിടങ്ങൾ എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത്.
എം. ശ്രീകുമാർ, വെള്ളറട സി.ഐ