1

ശ്രീകാര്യം: മെഡിക്കൽ കോളേജിന്റെ സബ്‌ സെന്ററായ പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽ ഓണത്തോടെ കിടത്തി ചികിത്സ തുടങ്ങും. ജനറൽ മെഡിസിൻ, ഫിസിക്കൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെന്റൽ,​ മനോരോഗം എന്നീ വിഭാഗങ്ങളുടെ ഒ.പിയും ആശുപത്രിയിൽ സജ്ജമാകും. ഏഴ് ഡോക്ടർമാർ ഉൾപ്പെടെ 27 പേരുടെ തസ്തിക ആരോഗ്യവകുപ്പും നഗരസഭയും ചേർന്ന് സൃഷ്ടിച്ചിട്ടുണ്ട്. മന്ത്രിയും സ്ഥലം എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രന്റെ അഭ്യർത്ഥന പ്രകാരം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ആശുപത്രിയ്ക്ക് ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ പദവി അനുവദിക്കുകയായിരുന്നു. ആശുപത്രി മന്ദിരത്തിന്, മരണമടഞ്ഞ മുൻ കൗൺസിലർ ബി.വിജയകുമാറിന്റെ പേര് നൽകും.

കിടത്തി ചികിത്സയ്ക്കായി യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് രണ്ടുകോടി മുടക്കി ബഹുനില മന്ദിരം നിർമ്മിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പരിശീലന കേന്ദ്രമെന്ന നിലയ്ക്കാണ് പണ്ടുമുതലേ ഇവിടെ ഒ .പി പ്രവർത്തിച്ചിരുന്നത്. മെഡിക്കൽ കോളേജിന്റെ വികസനത്തിനിടെ പാങ്ങപ്പാറ ആശുപത്രിയുടെ വികസനം കടലാസിലൊതുങ്ങുകയായിരു ന്നു.

38 ലക്ഷം അനുവദിച്ചു
കിടത്തി ചികിത്സയ്ക്കും മറ്റ് അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കുമായി 38 ലക്ഷം രൂപ എൽ.ഡി.എഫ് സർക്കാർ അനുവദിച്ചു. ഇതോടൊപ്പം രോഗികൾക്ക് ഇരിക്കാനുള്ള സ്ഥലവും രജിസ്‌ട്രേഷൻ കൗണ്ടറുകളും ഫാർമസി കെട്ടിടവും നിർമ്മിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടപെട്ട് വൈദ്യുതിയും വെള്ളവും ഫർണിച്ചറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. ആശുപത്രി മന്ദിരത്തിൽ വാർഡുകളുടെയും മറ്റും മുറികൾ അലുമിനിയം പാനലുകൾ വച്ച് തിരിക്കുന്ന ജോലികളും പ്രധാന റോഡിൽ നിന്ന് ആശുപത്രിയിലേക്കുള്ള പുതിയ റോഡിന്റെ നിർമ്മാണം ആരംഭിക്കുകയും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുകയും ചെയ്തു. ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ച് അതിന് കീഴിൽ ഫാർമസി, ലബോറട്ടറി സൗകര്യങ്ങൾ തുടങ്ങിയവ കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്ക് ലഭ്യമാ

ക്കാനും പദ്ധതിയുണ്ട്.

ഭാവിയിൽ ഇതൊക്കെ
രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കുന്ന പുതിയ ആശുപത്രിയിൽ രാത്രികാല അത്യാഹിത വിഭാഗം തത്കാലം ഉണ്ടാകില്ല. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അതും ഉൾപ്പെടുത്തും. ജനങ്ങളുടെ ആവശ്യപ്രകാരം നേത്രരോഗ ചികിത്സാവിഭാഗം കൂടി ആരംഭിക്കാൻ ധാരണയായിട്ടുണ്ട്. എക്സ്റേ, സ്‌കാനിംഗ് സൗകര്യങ്ങൾ കൂടി ആരംഭിക്കും.

മെഡി. കോളേജിലെ തിരക്കു കാരണം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് പാങ്ങപ്പാറ ആശുപത്രി അനുഗ്രഹമാകും.

- മന്ത്രി കടകംപള്ളി സുരേന്ദ്രൻ