തിരുവനന്തപുരം: തന്നെ നീക്കാനുള്ള പ്രമേയം 24ന് ചേരുന്ന നിയമസഭാ സമ്മേളത്തിൽ എടുക്കില്ലെന്ന സ്പീക്കറുടെ പ്രസ്താവന ഭീരുത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭാ ചട്ടങ്ങളനുസരിച്ച് പതിനഞ്ച് ദിവസത്തെ നോട്ടീസുണ്ടെങ്കിലേ സഭ വിളിക്കാനാവൂ. . ഇവിടെ സർക്കാരും ഗവർണറും പ്രതിപക്ഷത്തിന് പതിനഞ്ച് ദിവസം തന്നിട്ടില്ല. പിന്നെങ്ങനെ പതിനാല് ദിവസത്തെ നോട്ടീസ് കൊടുത്ത് സ്പീക്കറെ മാറ്റണമെന്ന് ആവശ്യപ്പെടാനാവും?.പതിനഞ്ച് ദിവസത്തെ നോട്ടീസ് നൽകണമെന്ന നടപടിക്രമം വെട്ടിച്ചുരുക്കിയ സ്ഥിതിക്ക്, 14 ദിവസത്തെ സമയം വേണമെന്ന വ്യവസ്ഥയും വെട്ടിച്ചുരുക്കണം.അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടിക്രമങ്ങളിലുടെയാണ് സഭ ചേരുന്നത് .അതേ രീതിയിൽ സ്പീക്കറെ നീക്കാനുള്ള പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിനും അനുമതി നൽകണം.
അവിശ്വാസ പ്രമേയവും സ്പീക്കറെ നീക്കാനുള്ള പ്രമേയവും പ്രതിപക്ഷം അവതരിപ്പിക്കുന്നുണ്ടെന്ന് താൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സഭ എത്ര ദിവസം കൂടണമെന്നത് സ്പീക്കർക്ക് ബിസിനസ് അഡ്വൈസറി കമ്മിറ്റി വിളിച്ചുകൂട്ടി തിരുമാനിക്കാവുന്നതേയുള്ളു. സഭ കൂടാനുളള സമൻസ് മാത്രമാണ് ഗവർണർ കൊടുക്കുന്നത്. 24ന് കൂടിയാലും ഓണം കഴിഞ്ഞ് മൂന്നാം തിയതി വീണ്ടും കൂടാവുന്നതേയുള്ളു.
17ന് നടക്കുന്ന നിയമസഭാ ടി.വിയുടെ പരിപാടിയിൽ പ്രതിപക്ഷം പങ്കെടുക്കില്ല. സ്പീക്കർക്കെതിരെ നോട്ടീസ് കൊടുത്ത സാഹചര്യത്തിൽ പ്രതിപക്ഷം അതിൽ പങ്കെടുക്കുന്നത് ശരിയല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി .