vijykumar

നാഗർകോവിൽ: രഹസ്യ ബന്ധം കണ്ടുപിടിച്ചതിന്റെ വൈരാഗ്യത്തിൽ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഭാര്യയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ വടശ്ശേരി കേശവ തിരുപുരം സ്വദേശിയും ഫോട്ടോ ഗ്രാഫറുമായ ഗണേഷിനെ (38) തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് ഭാര്യ ഗായത്രി (35), ക്വട്ടേഷൻ സംഘത്തിലെ കുരുതംകോട് സ്വദേശി വിജയകുമാർ(45), നെയ്യൂർ സ്വദേശി കരുണാകരൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. ദിവസങ്ങൾക്ക് മുൻപ് ഭർത്താവ് രാത്രി ഉറക്കത്തിൽ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതായി ഗായത്രി അയൽവാസികളെ പറഞ്ഞ് ധരിപ്പിച്ച് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചു.

karuakar

തുടർന്ന് നടത്തിയ പരിശോധനയിൽ തലയ്ക്കേറ്റ മുറിവ് തലയിൽ ഭാരമുള്ള കമ്പി കൊണ്ട് അടിച്ചതാകാമെന്നും ഇപ്പോൾ കോമ സ്റ്റേജിൽ ആണെന്നും ഡോക്ടർമാർ അറിയിച്ചു. ഇതിൽ സംശയം തോന്നിയ ഗണേഷിന്റെ ബന്ധുക്കൾ വടശ്ശേരി പൊലീസിൽ പരാതി നൽകി. തുടർന്ന് നാഗർകോവിൽ ക്രൈം ബ്രാഞ്ച് ഡി.എസ്.പി ഗണേഷ്, വടശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ കാളീശ്വരി എന്നിവർ ഗായത്രിയെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഗായത്രിക്ക് വീടിനടുത്തുള്ള സ്‌റോസ് കട ഉടമയും മധുര സ്വദേശിയുമായ യാസർ എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. യാസറിന് പ്ലേ സ്കൂൾ തുടങ്ങാനായി ഒരു വർഷം മുൻപ് ഗായത്രിയോട് സാമ്പത്തിക സഹായം ചോദിച്ചു.

gayathri

ഗായത്രി തന്റെ ഭർത്താവിന്റെ പേരിലുള്ള വീടിന്റെ ആധാരം സ്വകാര്യ ബാങ്കിൽ പണയപ്പെടുത്തി 10 ലക്ഷം രൂപ നൽകി. യാസർ ഈ തുക ഉപയോഗിച്ച് പ്ലേ സ്കൂൾ തുടങ്ങുകയും അതിൽ ഗായത്രിയെ അദ്ധ്യാപികയാക്കുകയും ചെയ്തു. ഇവരുടെ വഴിവിട്ട ബന്ധം ഗണേഷ് അറിയുകയും അത് ചോദ്യം ചെയ്തത് കാരണം ഇവർക്കിടയിൽ ആറുമാസമായി നിരന്തരം വഴക്കുമുണ്ടാകുമായിരുന്നു. ഇതിൽ അമർഷം കൊണ്ട് ദിവസങ്ങൾക്ക് മുൻപ് ഭർത്താവിനെ കൊല്ലാൻ രണ്ടു ലക്ഷം രൂപയ്ക്ക് ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകി. തുടർന്ന് രാത്രി വീടിന്റെ വാതിൽ തുറന്നിടുകയും ഭർത്താവ് കിടക്കുന്ന മുറി കാണിച്ചു കൊടുക്കുകയും ചെയ്തു. രാത്രി വീട്ടിൽ എത്തിയ ക്വട്ടേഷൻ സംഘങ്ങളായ വിജയകുമാറും കരുണക്കാരനും ചുറ്റിക കൊണ്ട് ഗണേഷിന്റെ തലയിലും ശരീരത്തിലും അടിച്ചു. നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ ഇവർ രക്ഷപ്പെട്ടു. ഉടൻ ഗായത്രി തന്റെ ഭർത്താവ് ഉറക്കത്തിൽ കട്ടിലിൽ നിന്നു വീണ് തലയ്ക്ക് പരിക്കേറ്റെന്ന് നാട്ടുകാരെ ധരിപ്പിച്ച ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ ഗായത്രി, വിജയകുമാർ കരുണാകരൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിൽ പോയ യാസറിനെ പിടികൂടാനായി രണ്ടു സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നു. ആറു വർഷം മുൻപാണ് ഗണേഷിന്റെയും ഗായത്രിയുടെയും വിവാഹം നടന്നത്. ഇവർക്ക് നാലു വയസുള്ള ആൺ കുട്ടിയുമുണ്ട്.