തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും 'ദി ഹിന്ദു' പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററുമായ എൻ. ജ്യോതിഷ് നായർ (എൻ.ജെ. നായർ, 58) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെ രണ്ടിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. കവടിയാർ പണ്ഡിറ്റ്സ് കോളനിയിലെ വസുഗോപം വീട്ടിലെത്തിച്ച മൃതദേഹം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വച്ചശേഷം ഉച്ചയ്ക്ക് രണ്ടോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു.
25 വർഷമായി ഹിന്ദു പത്രത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇന്ത്യൻ എക്സ്‌പ്രസിലും ജോലി ചെയ്തിട്ടുണ്ട്. രാഷ്ട്രീയ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഭാര്യ: സുമം വി.കുറുപ്പ്, മക്കൾ: സിദ്ധാർദ്ധ് ജെ.നായർ (ഓസ്ട്രേലിയയിൽ അവസാന വർഷ എം.ബി.എ വിദ്യാർത്ഥി), ഗൗതം ജെ.കുറുപ്പ് (ടെസ്റ്റ് ഹൗസ്, ടെക്നോപാർക്ക്). സഞ്ചയനം ഞായർ രാവിലെ എട്ടിന് കവടിയാർ പണ്ഡിറ്റ്സ് കോളനിയിലെ വസതിയിൽ. പരേതരായ നാരായണൻ നായരും സരസ്വതി അമ്മയുമാണ് മാതാപിതാക്കൾ.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, ഇ.പി. ജയരാജൻ, എ.കെ ശശീന്ദ്രൻ, എം.എം മണി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ജോസ് കെ. മാണി തുടങ്ങിയവർ അനുശോചിച്ചു. തൊഴിലിൽ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പത്രപ്രവർത്തകനായിരുന്നു എൻ.ജെ. നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.