aaaaaaaaa

തിരുവനന്തപുരം: ഓണക്കാലത്ത് പൊതുജനങ്ങൾ കൂട്ടം കൂടുന്നതിൽ നിന്നു സ്വയം ഒഴിവാകണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അഭ്യർത്ഥിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. ആഘോഷങ്ങൾ പരമാവധി വീടുകൾക്കുള്ളിൽ ഒതുക്കണം. ചന്തകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തും. അതത് പ്രദേശത്തെ കച്ചവടക്കാർ കൊവിഡുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്‌തു പരിഹരിക്കാൻ ആർ.ഡി.ഒമാർക്കും ഡിവൈ.എസ്.പിമാർക്കും നിർദ്ദേശം നൽകി. ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മൊബൈൽ സ്‌ക്വാഡുകൾ രൂപീകരിക്കും. കളക്ടറേറ്റിൽ ചേർന്ന തഹസിൽദാർമാരുടെയും ഡിവൈ.എസ്.പിമാരുടെയും യോഗത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി. ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളും ഗ്രാമപ്രദേശങ്ങളിൽ പൊലീസ് നടപ്പാക്കുന്ന കൊവിഡ് കണ്ടെയ്‌ൻമെന്റ് ആക്ഷൻ പ്ലാനും വിലയിരുത്തി. ആർ.ഡി.ഒമാരായ ജോൺ സാമുവൽ, എസ്.എൽ. സജികുമാർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അനു. എസ്. നായർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്. ഷിനു എന്നിവർ യോഗത്തിൽ പങ്കെടുത്തു.