cm-

തിരുവനന്തപുരം: വിവാദ ലൈഫ് മിഷൻ ഭവനസമുച്ചയ പദ്ധതിയുടെ നടത്തിപ്പു കരാർ യൂണിടാക്കിനു നൽകിയത് റെഡ് ക്രസന്റ് ആണെന്ന വാദം പൊളിക്കുന്ന രേഖ പുറത്തായതോടെ അടിമുടി ദുരൂഹതകൾ നിറഞ്ഞ ഇടപാടിൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. പദ്ധതിയിൽ യൂണിടാക് സമർപ്പിച്ച രൂപരേഖ തൃപ്തികരമാണെന്നും അവരുമായി ചേർന്ന് മുന്നോട്ടുപോകാമെന്നും അറിയിച്ച് ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ യു.വി. ജോസ് റെഡ് ക്രസന്റിനു നൽകിയ കത്താണ് പുറത്തുവന്നത്. പദ്ധതി നടത്തിപ്പിൽ യൂണിടാക്കിന്റെ പങ്കാളിത്തം അറിയില്ലെന്ന സർക്കാർ വാദം നുണയെന്നു വ്യക്തമാക്കുന്ന കത്ത് 2019 ആഗസ്റ്റ് 26 ന് ആണ് യൂണിടാക്കിനു കൂടി പകർപ്പു വച്ച് അയച്ചിരിക്കുന്നത്. എല്ലാ അനുമതിയും വാങ്ങി നൽകാൻ സഹായിക്കാമെന്നും ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കണമെന്നും കത്തിൽ പറയുന്നുണ്ട്. വിവാദം മുറുകുന്നതിനിടെ,​ ഇതുമായി ബന്ധപ്പെട്ട്

തദ്ദേശ, നിയമ വകുപ്പുകളിൽ നിന്ന് വിശദാംശങ്ങൾ തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഫയലുകൾ വിളിപ്പിച്ചു. യു.എ.ഇ റെഡ് ക്രസന്റുമായി ലൈഫ് മിഷൻ ഉണ്ടാക്കിയ ധാരണാപത്രമനുസരിച്ചുള്ള ഭവനപദ്ധതിയിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മിഷൻ കൈപ്പറ്റിയെന്ന വെളിപ്പെടുത്തലോടെ മുറുകിയ രാഷ്ട്രീയ വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ വിശദ പരിശോധന.

ആവശ്യമെങ്കിൽ പദ്ധതിയെക്കുറിച്ച് അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് വിവരം. തദ്ദേശ, നിയമ വകുപ്പുകളിലെ ഫയൽ നീക്കങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വകുപ്പ് സെക്രട്ടറിമാർ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. യു.എ.ഇ ആസ്ഥാനമായ ഏജൻസിയുമായുള്ള ഇടപാട് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകി ശിവശങ്കർ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കരുതുന്നത്.

ശിവശങ്കറിന്റെ ധൃതിയിൽ

ചട്ടങ്ങൾ വഴിമാറി

 2019 ജൂലായ് 10 ന് തദ്ദേശവകുപ്പിലേക്ക് ശിവശങ്കറിന്റെ കുറിപ്പ് എത്തുന്നു.

 പിറ്റേന്ന് ഒപ്പുവയ്ക്കേണ്ട പദ്ധതിയാണെന്നും നിയമവകുപ്പിൽ നിന്ന് അടിയന്തര അനുമതി വാങ്ങണമെന്നും നിർദ്ദേശം.

 ധാരണാപത്രവുമായി ബന്ധപ്പെട്ട് ചില അവ്യക്തതകൾ നിയമവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

 അടിയന്തര സ്വഭാവമുള്ളത് എന്ന ശിവശങ്കറിന്റെ നിർദ്ദേശം പരിഗണിച്ച് തദ്ദേശ സെക്രട്ടറി നിയമവകുപ്പിൽ നിന്ന് അനുമതി വാങ്ങുന്നു.

 ജൂലായ് 11 ന് റെഡ് ക്രസന്റും ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്നു.