gurunagar

കുളത്തൂർ: ആക്കുളത്തിന് സമീപം ബൈപ്പാസിന് ഇരുവശത്തുമായി താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ വർഷങ്ങളായി റോഡിന്റെ മറുഭാഗത്ത് പോകുന്നതിനായി രണ്ടര കിലോമീറ്റർ സഞ്ചരിക്കുകയാണ്. ബൈപ്പാസ് നിർമ്മിച്ചപ്പോൾ ഇൻഫോസിസ് ഉൾപ്പെടുന്ന ഗുരുനഗറിൽ നിർമ്മിക്കേണ്ട അണ്ടർപാസേജ് മന:പൂർവം മറന്ന ദേശീയപാത അതോറിട്ടിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. അണ്ടർപാസേജ് വേണമെന്ന ആവശ്യവുമായി നാട്ടുകാർ നടത്തുന്ന സമരം അഞ്ചാം വർഷത്തിലേക്ക് കടന്നിട്ടും അധികൃതരുടെ കണ്ണ് തുറന്നിട്ടില്ല. ഗുരുനഗറിൽ അണ്ടർപാസ് നിർമ്മിക്കണമെന്ന ആവശ്യം പാതയിരട്ടിപ്പിക്കൽ സമയത്ത് തന്നെ ജനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. അണ്ടർപാസിന് ആവശ്യമായ തുക അനുവദിക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും അതോറിട്ടി താൽപര്യം കാണിച്ചില്ല. ദേശീയപാത അതോറിട്ടിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഗുരുനഗർ ഭാഗത്തെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നാട്ടുകാർ തടഞ്ഞിരിക്കുകയാണ്.

നാല് കിലോമീറ്റർ,​ നോ അണ്ടർപാസ്

ബൈപ്പാസിലെ കുഴിവിള മുതൽ കഴക്കൂട്ടം വരെയുള്ള നാല് കിലോമീറ്ററിൽ ഒരിടത്തുപോലും അണ്ടർപാസ് നിർമ്മിച്ചിട്ടില്ല. നഗരസഭ സോണൽ ഓഫീസ്, പൊതുമാർക്കറ്റ്, സർക്കാർ സ്‌കൂൾ, കോലത്തുകര ക്ഷേത്രം, വില്ലേജ് ഓഫീസ് തുടങ്ങിയവ റോഡിന് വലതുഭാഗത്ത് ആയതിനാൽ ഇടതുഭാഗത്തെ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി രണ്ട് ബസുകളിൽ സഞ്ചരിക്കേണ്ട സ്ഥിതിയാണിപ്പോൾ. സർവീസ് റോഡും ബൈപ്പാസ് റോഡും തമ്മിൽ എട്ടടിയിൽ കൂടുതൽ ഉയരമുണ്ട്. അതിനാൽ തന്നെ കാറുകളും ബൈക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന മിനി അണ്ടർപാസ് ഇവിടെ നിർമ്മിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നതാണ്.

അണ്ടർപാസ് വന്നാൽ

ഇൻഫോസിസ് കാമ്പസിനും ടെക്നോപാർക്ക് മെയിൻ കാമ്പസിനും ഇടയ്ക്കുള്ള ഗുരുനഗറിൽ അടിപ്പാത വന്നാൽ പ്രദേശത്തെ ട്രാഫിക് കുരുക്കിന് പരിഹാരമാകും. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്, എൽ.എൻ.സി.പി.ഇ, എൻജിനീയറിംഗ് കോളേജ്, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് ബൈപ്പാസിൽ നിന്ന് വളരെ വേഗത്തിൽ എത്തിച്ചേരാം.

ജീവഹാനിയും

2016 മുതൽ 2020 ജനുവരി വരെ ഗുരുനഗറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പ്രായമേറിയ ഏഴ് പേരടക്കം 19 പേരാണ് വാഹനമിടിച്ച് മരിച്ചത്. അമ്പതോളം വാഹനാപകടങ്ങളിൽ പരിക്കേറ്റവർ വേറെയും.