വെള്ളറട: അതിർത്തിയിൽ എക്സൈസ് ഓഫീസില്ല ലഹരി വസ്തുക്കളുടെ മൊത്തക്കച്ചവടം പൊടിപൊടിക്കുന്നു. അതീവരഹസ്യമായി ഗോഡൗണുകളിൽ സൂക്ഷിച്ചശേഷം ഇടനിലക്കാർ വഴി ചെറുകിട കച്ചവടകാർക്ക് അവശ്യാനുസരണം എത്തിച്ചുകൊടുക്കുന്നു. അതിർത്തിയിലെ പനച്ചമൂട് - പുലിയൂർശാല എന്നീ മേഖലകളിലാണ് കഞ്ചാവും പാൻമസാലകളുടെയും മൊത്ത വ്യാപാരം നടക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസമുള്ള പനച്ചമൂട്ടിലെ പ്രധാന ചന്ത ദിവസം പുലർച്ച മുതൽ ചന്തക്കുള്ളിൽ തന്നെ പാൻ ഉത്പനങ്ങൾ വ്യാപകമായി വില്പന നടത്തുന്നു. പാൻ ഉത്പന്നങ്ങൾക്ക് വിലയുടെ നാല് ഇരട്ടി വരെ കച്ചവടകാർക്ക് ലഭിക്കും. എന്നാൽ കച്ചവടം വ്യാപകമായിട്ടും പൊലീസോ ആരോഗ്യ വകുപ്പ് അതികൃരോ വില്പന തടയുന്നതിനോ കച്ചവടകാരെ പിടികൂടുന്നതിനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതു കാരണം അതിർത്തിഗ്രാമങ്ങളിൽ ലഹരി വസ്തുകളുടെ ഉപയോഗം ദിവസം കഴിയും തോറും വർദ്ധിക്കുകയാണ്. വില്പന നിയന്ത്രിക്കാൻ ശക്തമായ നടപടി ഉണ്ടായിലെങ്കിൽ ഗ്രാമത്തിലെ യുവാക്കളിൽ ഏറെയും വിവിധ മാരകരോഗങ്ങൾക്ക് അടിമയാകും എന്ന കാര്യം ഉറപ്പാണ്. ലഹരിക്ക് എതിരെ ബോധവത്കരണം നടത്തുന്നവരും ഉദ്ഘാടകരായി എത്തുന്ന അതികൃതരും നടപടിക്ക് തയ്യാറാക്കാത്തതിന് പിന്നിലെ രഹസ്യം എന്തെന്ന് അറിയില്ലെന്ന ആക്ഷേപവുമുണ്ട്. കിലോമീറ്ററുകൾക്കപ്പുറം അമരവിളയിലാണ് എക്സൈസ് ഓഫീസുള്ളത്. കേരള-തമിഴ്നാട് അതിർത്തിയായ വെള്ളറട കേന്ദ്രീകരിച്ച് ഒരു എക്സൈസ് ഓഫീസ് സ്ഥാപിച്ചാൽ ഒരു പരിധിവരെ ലഹരി കച്ചവടം നിയന്ത്രിക്കാൻ കഴിയും. വല്ലപ്പോഴും അമരവിളയിൽ നിന്നും എത്തുന്ന എക്സൈസ് അതികൃതരുടെ പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത് പരിശോധന ദിവസങ്ങളിൽ കഞ്ചാവ് കച്ചവടക്കാർ പടിയിലാവുക പതിവാണ്. അതിർത്തിയിൽ വാഹന പരിശോധനകൾ കാര്യമായി നടക്കാത്തത് കാരണം തമിഴ്നാട്ടിൽ നിന്നും ലഹരി വസ്തുകൾ അതിർത്തി കടത്തികൊണ്ടുവരാൻ യൊതൊരു പ്രയാസവും തന്നെയില്ല.