mullappalli

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കുന്നതിൽ കേരള സർക്കാർ അദാനിയുമായി ചേർന്ന് ഒത്തുകളി നടത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.

ലാഭത്തിൽ പ്രവർത്തിക്കുന്നതും 650 ഏക്കറിലായി മുപ്പതിനായിരം കോടി വിലയുള്ളതുമാണ് തിരുവനന്തപുരം വിമാനത്താവളം. അതാണ് ചതിയിലൂടെ കേരള സർക്കാർ അദാനിക്ക് ഏറ്റെടുക്കാൻ അവസരമൊരുക്കിയത്. വിമാനത്താവളം ഏതുവിധേനയും അദാനിക്ക് ലഭ്യമാക്കാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രി ആവിഷ്കരിച്ചത്.

സ്വകാര്യവത്കരിക്കാൻ നീക്കമുണ്ടായപ്പോൾ അതിനെ ശക്തിയുക്തം എതിർക്കുന്നതിന് പകരം സംസ്ഥാന സർക്കാർ ലേലത്തിൽ പങ്കെടുക്കുകയാണുണ്ടായത്. ടെൻഡർ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനായി സർക്കാർ ചുമതലപ്പെടുത്തിയത് അദാനിയുടെ മരുമകളുടെ സ്ഥാപനമായ സിറിൽ അമർചന്ദ് മംഗൾദാസ് എന്ന കമ്പനിയെയാണ്. ഈ കമ്പനിക്ക് 55 ലക്ഷം രൂപ ഫീസിനത്തിലും നൽകി. ഇതെല്ലാം മറച്ചുവച്ചാണ് നിയമസഭയിൽ പ്രമേയം പാസാക്കുകയും പ്രധാനമന്ത്രിക്ക് കത്തയക്കുകയും സർവകക്ഷി യോഗം വിളിക്കുകയും ഉൾപ്പെടെയുള്ള നാടകങ്ങൾ മുഖ്യമന്ത്രി കളിച്ചത്.

മുഖ്യമന്ത്രി വഞ്ചിച്ചത് കേരള ജനതയെയാണ്. ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങൾ സ്വകാര്യവത്ക്കരിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ നീക്കമുണ്ടായപ്പോൾ ശക്തമായി ചെറുത്ത് പരാജയപ്പെടുത്തിയത് അതത് സംസ്ഥാന സർക്കാരുകളാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.