adaram

കിളിമാനൂർ: ക്വാറന്റൈൻ കേന്ദ്രത്തിലെ നിസ്തുല സേവനത്തിന് അദ്ധ്യാപക കൂട്ടായ്മയുടെ ആദരവ്. ഓൺലൈൻ ക്ളാസിന്റെ ഭാഗമായി അദ്ധ്യാപകർ നൽകിയ പഠനപ്രവർത്തനത്തിലൂടെ കുട്ടികൾ കണ്ടെത്തിയ നന്മ മനസിനെയാണ് കിളിമാനൂർ ഉപജില്ലയിലെ അദ്ധ്യാപകരുടെ അക്കാഡമിക് കൂട്ടായ്മയായ 'സ്ലേറ്റും പെൻസിലും ' ആദരിച്ചത്. കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ വോളന്റിയറായി പ്രവർത്തിച്ചതിന് പ്രതിഫലമായി ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത രജിത്താണ് ആദരിക്കപ്പെട്ടത്.

മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലുള്ള മദർതെരേസയുടെ ജീവിതകഥയുമായി ബന്ധപ്പെട്ട പഠന പ്രവർത്തനമായിരുന്നു നന്മകൾ കണ്ടെത്തി എഴുതുക എന്നത്. മാദ്ധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ രജിത്തിന്റെ പ്രവർത്തനങ്ങളാണ് കുരുന്നുകളിലേറെയും എഴുതിയത്. ഇതാണ് ഇദ്ദേഹത്തെ ആദരവിന് അർഹനാക്കിയത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഘു പൊന്നാടയും മെമന്റോയും നൽകി രജിത്തിനെ ആദരിച്ചു. സ്ലേറ്റും പെൻസിലും അദ്ധ്യാപക കൂട്ടായ്മ പ്രതിനിധികൾ പങ്കെടുത്തു.

കിളിമാനൂർ ഉപജില്ലയിലെ പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ അക്കാഡമിക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ലേറ്റും പെൻസിലും രജിത്തിന്റെ നന്മകളെ ഡിജിറ്റൽ ഡോക്യുമെന്ററിയിലൂടെ കുട്ടികളിൽ എത്തിക്കാനുളള ശ്രമത്തിലാണ്.