niyamasabha

തിരുവനന്തപുരം: സ്വർണക്കടത്ത്,ലൈഫ് കോഴ വിവാദങ്ങളുർത്തി പിണറായി സർക്കാരിനെതിരായ ആദ്യത്തെ അവിശ്വാസപ്രമേയ ചർച്ചയിൽ തീക്ഷ്ണമായ രാഷ്ട്രീയാക്രമണത്തിന് കച്ച കെട്ടി ഇന്ന് നിയമസഭയിലെത്തുന്ന പ്രതിപക്ഷത്തിന്, തിരുവനന്തപുരം വിമാനത്താവളത്തെത്തൊല്ലിയുയർന്ന പുതിയ വിവാദം വീണുകിട്ടിയ ആയുധമായി. വിമാനത്താവള കൈമാറ്റത്തിനെതിരായ സഭാ പ്രമേയത്തെ അനുകൂലിക്കുമ്പോഴും 'അദാനി ബന്ധ'മുയർത്തി ഭരണപക്ഷത്തെ പൊളിച്ചു കാട്ടാനാവും ശ്രമം.

രാവിലെ 9ന് ആരംഭിക്കുന്ന ഏക ദിന സമ്മേളനത്തിൽ ധനബിൽ പാസ്സാക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി 10 മണിയോടെ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കും. കോൺഗ്രസിലെ വി.ഡി. സതീശൻ നൽകിയ നോട്ടീസിന്മേലാണ് ചർച്ച. അതിന് മുമ്പ്, തിരുവനന്തപുരം വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രതീരുമാനത്തിനെതിരായ സർക്കാരിന്റെ പ്രമേയം വരും. വിമാനത്താവളം അദാനിഗ്രൂപ്പിന് വിട്ടുകൊടുക്കുന്നതിനെതിരെ രംഗത്തുവന്ന സർക്കാർ, ഇതിനായി രൂപീകരിച്ച ടിയാൽ കമ്പനിയെ ലേലനടപടികളിൽ സഹായിക്കാൻ കൺസൾട്ടന്റായി നിയോഗിച്ചത് അദാനിയുടെ ഉറ്റബന്ധു ഡയറക്ടറായ അമർചന്ദ് മംഗൾദാസ് കമ്പനിയെ ആണെന്നതാണ് പുതിയ വിവാദം. ഇത് അദാനിയുമായുള്ള ഒത്തുകളിയാണോയെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ഈ ഘട്ടത്തിൽ , സർക്കാരിന് വേണ്ടി മുഖ്യമന്ത്രി കൊണ്ടുവരുന്ന പ്രമേയത്തെ അവരെങ്ങനെ സമീപിക്കുമെന്നതിലാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രമേയത്തെ പിന്തുണയ്ക്കുകയെന്നത് പ്രതിപക്ഷത്തിന്റെയും രാഷ്ട്രീയ തീരുമാനമാണ്. എന്നാൽ, പ്രമേയം അതേപടി പാസ്സാക്കാനനുവദിക്കാതെ, സർക്കാരിനെയും പ്രതിരോധത്തിലാക്കാനുതകുന്ന ഭേദഗതികൾ ഉൾപ്പെടുത്താനവർ നിർദ്ദേശിച്ചേക്കും. അത് ഏതളവിൽ സ്വീകരിക്കപ്പെടുമെന്നതാണ് പ്രശ്നം.

സമാന്തരമായി രാജ്യസഭാ ഉപതിരഞ്ഞെടുപ്പും സഭാമന്ദിരത്തിൽ നടക്കും. ഇതിലും അവിശ്വാസ പ്രമേയ ചർച്ചയിലും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് കേരള കോൺഗ്രസ്- ജോസ് കെ.മാണി പക്ഷത്തിന്റെ തീരുമാനം. യു.ഡി.എഫിന്റെ ചീഫ് വിപ്പ് സണ്ണി ജോസഫ് ,ജോസ് വിഭാഗം അംഗങ്ങൾക്കുൾപ്പെടെ വിപ്പ് നൽകിയിട്ടുണ്ട്. മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ട് വിപ്പ് നൽകുന്നതിലെന്ത് കാര്യമെന്ന് ചോദിച്ച് അതിനെ ജോസ് കെ.മാണി തള്ളി.

അവിശ്വാസപ്രമേയ ചർച്ചയ്ക്ക് കേരള നിയമസഭ ഇതിന് മുമ്പ് സാക്ഷ്യം വഹിച്ചത് 15 കൊല്ലം മുമ്പാണ്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ എം.വി. ജയരാജൻ കൊണ്ടു വന്ന പ്രമേയമായിരുന്നു അത്. സഭാചരിത്രത്തിൽ ചർച്ചയ്ക്കെടുക്കുന്ന 16-ാമത്തെ അവിശ്വാസപ്രമേയമാണ് ഇന്ന് വരുന്നത്.