തിരുവനന്തപുരം: വിമാനത്താവള വിഷയത്തിൽ കോൺഗ്രസ് ജനങ്ങളുടെ മുന്നിൽ കപട നാടകം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന്റെ വികസനത്തിനായി അതിന്റെ നടത്തിപ്പ് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ കോൺഗ്രസ് എം.പി ശശിതരൂർ അനുകൂലിക്കുന്നു. അതേ സമയം മറ്റു കോൺഗ്രസ് നേതാക്കളെല്ലാം വിമാനത്താവള വികസനത്തിന് തുരങ്കം വയ്ക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനനുകൂലമാണ്. കോൺഗ്രസ് നിലപാട് സ്വകാര്യവത്കരണത്തിന് എതിരാണെങ്കിൽ അതിന് വിരുദ്ധമായ സമീപനമെടുക്കുന്ന ശശി തരൂരിനെതിരെ അച്ചടക്ക നടപടിയെടുക്കാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാന സർക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണുള്ളത്. വിമാനത്താവളത്തിന്റെ സ്വകാര്യവത്ക്കരണത്തെ എതിർക്കുന്ന സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ ടെൻഡർ പ്രക്രിയയിൽ എന്തിനാണ് പങ്കാളികളായത്? ടെൻ‌ഡർ കിട്ടാതായപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പിണറായി സർക്കാർ. വിമാനത്താവള വികസനം തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ്. ഇതിനെ തുരങ്കം വെക്കുന്നവർക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനമെന്നും വി.മുരളീധരൻ പറഞ്ഞു. ലൈഫ് മിഷൻ അഴിമതി പുറത്തു വന്നപ്പോൾ മന്ത്രിമാരെ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഭരിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി സമ്മതിക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.