consumer-fed

തിരുവനന്തപുരം: കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വില കുറച്ച് സാധനങ്ങൾ ലഭ്യമാക്കി ആദായം ഉപഭോക്താവിന് എത്തിക്കുന്ന സാമൂഹ്യപ്രതിബദ്ധതയോടുള്ള നടപടിയാണ് കൺസ്യൂമർ ഫെഡ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുചടങ്ങുകൾ ഇല്ലെങ്കിലും വീടുകളിൽ മലയാളി ഓണം ആഘോഷിക്കുകയാണ്. ഓണക്കാലത്തും നാട്ടിൽ കടകളും ഓണച്ചന്തകളും നിശ്ചിത സമയങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം വിതരണം എന്നേയുള്ളൂ. ഉപഭോക്താക്കളും നിശ്ചിത ശാരീരിക അകലം പാലിക്കണം. ഓണച്ചന്തകളിലും ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായി. സിവിൽ സപ്ലൈസ് കോർപറേഷന്റെ 2000ത്തോളം ഓണച്ചന്തകൾക്ക് പുറമേയാണ് കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തകൾ കൂടി ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
13 ഇനം സബ്സിഡി സാധനങ്ങളോടൊപ്പം 10 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ മറ്റ് നിത്യോപയോഗ സാധനങ്ങളും ഓണച്ചന്തകളിൽ ലഭിക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും ഓണച്ചന്തകളിലെ വിതരണം.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ആദ്യവിൽപന നടത്തി. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്,എക്സിക്യൂട്ടീവ് ഡയറക്ടർ ലേഖാ സുരേഷ്,റീജിയണൽ മാനേജർ ടി.എസ്. സിന്ധു തുടങ്ങിയവർ സംബന്ധിച്ചു.