തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെൻഡർ പ്രക്രിയയിൽ കെ.എസ്.ഐ.ഡി.സിയുടെ കൺസൾട്ടന്റ് ആയിരുന്ന സിറിൾ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പിന് ഗൗതം അദാനിയുമായുള്ള ബന്ധം സർക്കാരിന് അറിയില്ലായിരുന്നുവെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ഒരു ജെന്റിൽമാൻ കമ്പനി എന്ന നിലയിലാണ് സിറിൾ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പിനെ കെ.എസ്.ഐ.ഡി.സി സമീപിച്ചത്. അദാനിയുടെ മകന്റെ ഭാര്യയാണ് ഈ കമ്പനിയുടെ പ്രധാനി എന്ന കാര്യം ആ സമയത്ത് ആർക്കും അറിയില്ലായിരുന്നു. എതിർപക്ഷത്ത് അദാനിയാണ് എന്നറിയുമ്പോൾ ഇക്കാര്യം കൺസൾട്ടിംഗ് കമ്പനി കെ.എസ്.ഐ.ഡി.സിയെയോ സർക്കാരിനെയോ അറിയിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 55 ലക്ഷം രൂപയാണ് ടെൻഡർ നൽകാനുള്ള കൺസൾട്ടൻസിയായി ഈ കമ്പനിക്ക് സർക്കാർ നൽകിയത്.