തിരുവനന്തപുരം: റെഡ് ക്രസന്റുമായുള്ള കരാറിൽ മന്ത്രി എ.സി. മൊയ്തീൻ ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസിനോട് വിശദീകരണം തേടി. ഇന്ന് നിയമസഭ ചേരാനിരിക്കെയാണ് മന്ത്രി നേരിട്ട് വിവരങ്ങൾ തേടിയത്. അന്വേഷണ ഏജൻസികൾ നേരത്തെ കരാർ വിശദാംശങ്ങൾ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരും പദ്ധതിയുടെ വിശദാംശങ്ങൾ തേടിയിരുന്നു. കഴിഞ്ഞദിവസം,ലൈഫ് മിഷൻ കമ്മിഷൻ തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസ്, തദ്ദേശഭരണ ജോയിന്റ് സെക്രട്ടറി പാട്സി സ്റ്റീഫൻ എന്നിവരോടാണ് മുഖ്യമന്ത്രി വിവരം തേടിയത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഇടപാടിൽ സ്വപ്ന സുരേഷിന് യൂണിടാക് നൽകിയ 4.25 കോടി രൂപ കമ്മിഷനല്ല, കോഴയാണെന്നാണ് എൻഫോഴ്സമെന്റ് വിഭാഗം കണ്ടെത്തിയിരുന്നു.