വിതുര: ആദിവാസി മേഖലയെ വിറപ്പിച്ച് ഒറ്റയാന്റെ താണ്ഡവം തുടരുന്നതിനാൽ പകൽ സമയത്തു പോലും പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. വിതുര പഞ്ചായത്തിലെ ചാത്തൻകോട്, ചെമ്മാൻ കാല, അടിപറമ്പ്, ജഴ്സി ഫാം, കത്തിപ്പാറ, പേപ്പാറ, പൊടിയക്കാല, കുട്ടപ്പാറ മേഖലകളിലാണ് ഒറ്റയാൻ ഭീതിയും നാശവും പരത്തി വിഹരിക്കുന്നത്. പ്രദേശത്തെ കൃഷി മുഴുവൻ നശിപ്പിച്ചു. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറിയ ആദിവാസികളെ ആന ആക്രമിക്കാനും ശ്രമിച്ചു. പലരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ആദിവാസി മേഖലക്ക് പുറമേ നാട്ടിൻപുറങ്ങളിലും ഒറ്റയാൾ ഇറങ്ങി കൃഷി നാശം വിതയ്ക്കുന്നുണ്ട്. പേപ്പാറ ഡാം സന്ദർശിക്കാനെത്തിയ യുവ സംഘത്തെയും ഒറ്റയാൻ ആക്രമിക്കാൻ ശ്രമിച്ചു. ഒറ്റയാന്റെ ശല്യം തുടങ്ങിയിട്ട് ഒരു മാസമായെന്നും ഇതു സംബന്ധിച്ച് വനംവകുപ്പിന് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ലെന്നും ആദിവാസികൾ പറയുന്നു. രാത്രിയിൽ ഒറ്റയാൻ കാട്ടിക്കൂട്ടുന്ന വിക്രിയകൾ വിവരണാതീതമാണ്. കൃഷി നാശിപ്പിക്കുന്നതിനു പുറമേ ഉച്ചത്തിൽ ചിന്നം വിളിക്കുന്നതു കാരണം ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു.
ഒറ്റയാൻ ഓടിച്ച ആദിവാസി മരിച്ചു
കഴിഞ്ഞ ദിവസം ചാത്തൻകോട്ട് ഒറ്റയാൻ ഓടിച്ച ചാത്തൻകോട് സ്വദേശിയും ജഴ്സിഫാമിലെ ജീവനക്കാരനുമായ ആദിവാസി മരിച്ചു. അടിപറമ്പ് ആദിവാസി കോളനിയിൽ കൃഷ്ണൻകുട്ടി (50) ആണ് മരിച്ചത്. രാവിലെ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറിയാതായിരുന്നു. ഒറ്റയാൻ കൃഷ്ണൻകുട്ടിയെ ഒരു കിലോമീറ്ററോളം ദൂരം ഓടിച്ചു. കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രാത്രിയോടെയാണ് കൃഷ്ണൻകുട്ടി മരിച്ചത്. കാട്ടാന ഒരാളെ കൊന്നു. ചാത്തൻകോടിന് സമീപം മുൻപ് ഒരാളെ പട്ടാപ്പകൽ ഒരു ആദിവാസിയെ കാട്ടാന കൊന്നിട്ടുണ്ട്. ഈ മേഖലയിൽ ഇപ്പോഴും കാട്ടാന ശല്യം രൂക്ഷമാണ്.
വൈദ്യുതി വേലി ആവിയായി
ആദിവാസി മേഖലയിൽ വർദ്ധിച്ചു വരുന്ന കാട്ടുമൃഗശല്യത്തിനു തടയിടാൻ വൈദ്യുതി വേലി സ്ഥാപിക്കുമെന്ന് വനം വകുപ്പ് പ്രഖ്യാപിച്ചെങ്കിലും ഇത് യഥാർത്ഥ്യമായില്ല. ആനയ്ക്ക് പുറമേ കാട്ടുപോത്ത്, കരടി, പന്നി ശല്യവും ഇവിടെ രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഈറ്റയില ശേഖരിക്കാൻ പോയ യുവാവിനെ കരടി ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു.