oommen-chandy

തിരുവനന്തപുരം :നിയമസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നേമുക്കാൽ മണിക്കൂർ സമയമെടുത്തതിനെ ന്യായീകരിക്കാൻ തനിക്കെതിരേ അവാസ്തവമായ കാര്യങ്ങളാണ് സ്പീക്കർ നിയമസഭയിൽ ഉന്നയിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു.ഇതിൽ പ്രതിഷേധിച്ച് സ്പീക്കർക്ക് കത്ത് നല്കി.

2005ലെ അവിശ്വാസപ്രമേയ ചർച്ചയ്ക്ക് മറുപടി പറഞ്ഞ താൻ 5.30 മണിക്കൂറെടുത്തെന്നാണ് സ്പീക്കർ പറഞ്ഞത്. എന്നാൽ,താനെടുത്ത സമയം 1 മണിക്കൂർ 43 മിനിറ്റാണ്. അതിൽത്തന്നെ പകുതിയിലേറെ സമയം പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാനാണ് നീക്കിവച്ചത്. ഇതു സംബന്ധിച്ച എല്ലാ രേഖകളും സ്പീക്കറുടെ ഓഫീസിലുണ്ടായിട്ടും സത്യവിരുദ്ധമായി സഭയിൽ പ്രസ്താവന നടത്തിയത് നിർഭാഗ്യകരമാണ്..2005ലെ അവിശ്വാസ പ്രമേയ ചർച്ച 3 ദിവസമായിരുന്നു. 9 മണിക്കൂർ ചർച്ചയ്ക്ക് തീരുമാനിച്ചെങ്കിലും 25 മണിക്കൂർ നീണ്ടു. സർക്കാരിന് മറുപടി പറയാൻ അർഹതപ്പെട്ട സമയം 4.15 മണിക്കൂറായിരുന്നു. 10 മന്ത്രിമാർക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും എടുത്ത സമയം 5.15 മണിക്കൂർ മാത്രമാണ്. അനുവദിച്ചതിലും ഒരു മണിക്കൂർ അധികം.

തിങ്കളാഴ്ച ചേർന്ന നിയമസഭാ സമ്മേളനത്തിൽ അവിശ്വാസപ്രമേയ ചർച്ചയ്ക്ക് 5 മണിക്കൂറാണ് നിശ്ചയിച്ചത്. മറുപടി പറയാൻ മാത്രം മുഖ്യമന്ത്രി 3.45 മണിക്കൂറെടുത്തതിനെ ന്യായീകരിക്കാനാണ് സ്പീക്കർ ശ്രമിച്ചതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.