തിരുവനന്തപുരം: ഓണം പ്രമാണിച്ച് പ്രത്യേക മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. പൊതുഇടങ്ങളിലുള്ള ആഘോഷങ്ങളും കൂട്ടംകൂടിയുള്ള സദ്യ വട്ടങ്ങളും പ്രദർശന വ്യാപാരമേളകളും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. ഓഫീസുകളിലെ പൂക്കളങ്ങൾ ഒഴിവാക്കണം. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ വാങ്ങരുത്. കളക്ടർമാരുടെ യോഗം ചേർന്ന് ഈ നിർദേശങ്ങൾ താഴെത്തട്ടിലേക്ക് കൈമാറണം.
കൊവിഡ് വ്യാപനം നിലനിൽക്കുന്ന അതിതീവ്രമേഖലകൾക്ക് പുറത്ത് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് മണി വരെ വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള വ്യാപാരം ഉറപ്പുവരുത്താനായി സർക്കാർ വ്യാപാരികളുമായി അടിയന്തരയോഗം വിളിച്ചുചേർത്തിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളുടെ വലിപ്പം അനുസരിച്ചുവേണം ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കാൻ. ഒരേസമയം കടകളിൽ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം വ്യാപാരികൾ പ്രദർശിപ്പിക്കണം. കടയിലെത്തുന്നവർക്കും വ്യാപാരികൾക്കും മാസ്‌ക് നിർബന്ധമാണ്. എല്ലാ കടകളിലും സാനിറ്റൈസർ സൂക്ഷിക്കണം. ഓണം വിപണിയിൽ തിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ താത്കാലികമായി പൊതുമാർക്കറ്റുകൾ സജ്ജീകരിക്കണം. എല്ലായിടത്തും ശാരീരിക അകലം പാലിക്കണം. ഇതുറപ്പാക്കാൻ പരിശീലനം ലഭിച്ചവരുടെ മേൽനോട്ടം ഉണ്ടാകണമെന്നും നിർദേശമുണ്ട്.