കിളിമാനൂർ: കർഷകർക്കും ഉപഭോക്താക്കൾക്കും ആശ്വാസമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലെയും ഓണവിപണന കേന്ദ്രങ്ങൾ. ഓണത്തിന് വൻ ഡിമാൻഡുള്ള നേന്ത്രക്കായ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ കൃഷിയിടത്തിൽ നേരിട്ടെത്തി വാങ്ങാം. ഉപഭോക്താവിന് ഗുണമേന്മയുള്ള ഉത്പന്നം ലഭിക്കും. ഇടനിലക്കാർ ഇല്ലാത്തതിനാൽ കർഷകർക്കും ഉപഭോക്തതാവിനും ലാഭം.
കർഷകർക്ക് കാർഷിക ഉത്പന്നങ്ങൾ വിൽക്കാൻ വിപണി ഇല്ലാതെ വന്നതും ഉത്പന്നങ്ങൾ വിൽക്കുമ്പോൾ കർഷകർക്ക് മുടക്കുമുതൽ പോലും കിട്ടാതെ ഇടനിലക്കാർ കൊള്ളലാഭം നേടുന്നത് ഒഴിവാക്കാനുമാണ് ഇത്തരം വിപണനം. ഇതോടൊപ്പം കർഷകരുടെ നാടൻ വിപണികളും സജീവമാണ്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ) വിപണികളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രതീക്ഷിച്ചതിൽ കൂടുതൽ ഉത്പന്നങ്ങൾ കർഷകർ എത്തിക്കുന്നുണ്ട്.
ഉത്പന്നങ്ങളുടെ മേന്മ അനുസരിച്ചു മുടക്ക് മുതലിന് ആനുപാതികമായ ലാഭം കർഷകർക്ക് നൽകാൻ വിപണികൾക്കാകുന്നുണ്ട്. നേരിട്ട് വിപണി കണ്ടെത്തുമ്പോൾ കൂടുതൽ നേട്ടമുണ്ടാകുമെന്നതിനാൽ അത്തരത്തിൽ ശ്രമിക്കുന്ന കർഷകരും ധാരാളമാണ്
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ജില്ലയിൽ പച്ചക്കറി വിപണന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. കർഷകരിൽ നിന്ന് സംഭരിക്കുന്ന ഉത്പന്നങ്ങൾ 30 ശതമാനം വിലക്കുറവിലാണ് ജനങ്ങൾക്ക് നൽകുക. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കർഷകർക്കും ഉപഭോക്താക്കൾക്കും ഗുണം ചെയ്യുന്ന രീതിയിലാണ് വിപണന കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്.