old-home
തങ്കമ്മ താമസിച്ചിരുന്ന പഴയ വീട്

മാള: പുളിപ്പറമ്പ് മിച്ചഭൂമിയിലെ ആകാശം കാണാവുന്ന വീട്ടിൽ കീറിയ പ്ലാസ്റ്റിക് ഷീറ്റിനടിയിലായിരുന്നു തങ്കമ്മയുടെ "വീട്"! എല്ലാ പരിഭവങ്ങളും സങ്കടങ്ങളും ഉള്ളിലൊതുക്കി ആരെയും പഴിക്കാതെ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ തനിച്ച് കഴിഞ്ഞിരുന്ന തങ്കമ്മയ്ക്ക് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. കഴിഞ്ഞ 12 വർഷമായി ചോർന്നൊലിക്കുന്ന കുടിലിലായിരുന്നു പൊയ്യ പുളിപ്പറമ്പിൽ തോട്ടുപുറത്ത് കറുപ്പന്റെ ഭാര്യ തങ്കമ്മയുടെ വാസം. ഈ വർഷം ചെറുതെങ്കിലും അടച്ചുറപ്പുള്ള പുതിയ വീട്ടിലാണ് തങ്കമ്മയുടെ ഓണം.

മൂന്ന് വർഷം മുമ്പ് വരെ വീട്ടുജോലിക്ക് പോയിരുന്നു ഇപ്പോൾ 68 വയസായ തങ്കമ്മ. കുടിൽ അപകടാവസ്ഥയിലായപ്പോഴാണ് പൊതുപ്രവർത്തകനും പൊയ്യ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ലർക്കുമായ രാജേഷ് ഇക്കാര്യമറിയുന്നത്. തുടർന്ന് രാജേഷ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവച്ചു. ഇതുകണ്ട ഡോ. ബിനോയ് അമ്പൂക്കനാണ് വീട് നിർമ്മിച്ചു നൽകാൻ തയ്യാറായത്. മിച്ചഭൂമിയിലെ മൂന്ന് സെന്റ് സ്ഥലത്ത് അകത്ത് കുളിമുറിയും പുകയില്ലാത്ത അടുപ്പും വൈദ്യുതിയും അടക്കമുള്ള സൗകര്യത്തോടെയാണ് വീടൊരുക്കിയിരിക്കുന്നത്.

thankamma
പുതിയ വീടിന് മുന്നിൽ തങ്കമ്മ

ഒരു മകനാണ് തങ്കമ്മയ്ക്കുള്ളത്. സ്വന്തമായുള്ള റേഷൻ കാർഡ് പോലും മകന്റെ കൈവശമാണ്. മകൻ ഭാര്യയുമൊത്ത് പുത്തൻചിറയിലാണ് താമസം. തന്നെ വിട്ട് മാറി താമസിക്കുന്ന അവനെ കുറ്റപ്പെടുത്താൻ ഈ അമ്മ തയ്യാറല്ല. മകൻ രോഗിയാണെന്നും അതിനാൽ സാമ്പത്തിക പ്രയാസത്തിലാണെന്നും തങ്കമ്മ പറയുന്നു.