തിരുവനന്തപുരം: സർക്കാർ ജോലിയിൽ പത്ത് ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ച പി.എസ്.സി തീരുമാനത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് എം.എൽ.എ വി .ടി .ബൽറാം.
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ഈ സംവരണം, സവർണ സംവരണമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പ് ഇങ്ങനെ: ഓപ്പൺ ക്വാട്ടയിൽ ഉണ്ടാവേണ്ടിയിരുന്ന 10 ശതമാനം സീറ്റ് ഇനി മുതൽ സവർണ സമുദായങ്ങൾക്ക് മാത്രം. മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ എല്ലാവർക്കും ഒരുപോലെ ലഭിക്കുമായിരുന്ന പത്ത് ശതമാനം സീറ്റിലേക്ക്, ചരിത്രത്തിലൊരു കാലത്തും സാമൂഹികമായ വിവേചനങ്ങളോ ഗുരുതരമായ അനീതികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, എന്നാൽ പല നിലയ്ക്കും
ആനുകൂല്യങ്ങൾ അനുഭവിക്കാൻ അവസരമുണ്ടായ ചില ജനവിഭാഗങ്ങൾക്ക് സംവരണം നടപ്പിലാവുന്നു.കേരളത്തിലെ ദേവസ്വം ബോർഡുകളിൽ പിണറായി സർക്കാർ തുടങ്ങിവച്ച് ,ദേശീയ തലത്തിൽ നരേന്ദ്ര മോദി സർക്കാർ ഏറ്റെടുത്ത ഈ സംവരണ തീരുമാനം യഥാർത്ഥത്തിൽ സാമ്പത്തിക സംവരണമല്ല, സവർണ സംവരണമാണ്. എല്ലാ വിഭാഗങ്ങളിലേയും പാവപ്പെട്ടവരെക്കുറിച്ചല്ല സർക്കാരുകളുടെ വേദന, സവർണരിലെ പാവപ്പെട്ടവരെക്കുറിച്ച് മാത്രമാണ്. ഒരു കാലത്ത് സമ്പത്തും ഭൂമിയും അധികാരങ്ങളുമെല്ലാം കൈയടക്കി വച്ചിരുന്നവരുടെ പിൻമുറയിലെ ചിലർക്ക് പിൽക്കാലത്ത് സ്വന്തം കാരണങ്ങളാൽ വന്നുചേർന്ന 'സുകൃതക്ഷയം' മാത്രമാണ് പരിഗണിക്കപ്പെടേണ്ടതെന്നാണ് നമ്മുടെ 'ജനപക്ഷ' സർക്കാരുകൾ നമ്മോട് പറയുന്നത്.