കൊല്ലം: സർക്കാർ നിർദേശം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. നീണ്ടകരയിൽ രജിസ്റ്റർ ചെയ്‌ത അഴീക്കൽ ഹാർബറിലെ പോച്ചയിൽ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. അഴീക്കൽ ഹാർബറിൽ ഫിഷറീസ് ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം മറൈൻ എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിലാണ് നടപടി. ആഗസ്റ്റ്18ന് മത്സ്യവിപണനം അനുവദിച്ച് നൽകിയ പാസാണ് ബോട്ടിലുണ്ടായിരുന്നത്. അനുവദിച്ചതിൽ കൂടുതൽ ദിവസം മത്സ്യബന്ധനം നടത്തിയതും അധികൃതരെ വിവരം ധരിപ്പിക്കാതിരുന്നതിനുമാണ് നടപടി. 11 ദിവസം അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് 2.75 ലക്ഷം രൂപ പിഴ ഈടാക്കിയെന്ന് കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ അറിയിച്ചു.
സർക്കാരിന്റെ മാനദണ്ഡം പാലിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളിൽ നിന്ന് മാത്രമേ മത്സ്യ വിപണനം നടത്താൻ പാടുള്ളുവെന്നും ഇത് ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.