
തിരുവനന്തപുരം: പാവപ്പെട്ടവർക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായം നൽകുന്ന കാരുണ്യ പദ്ധതിക്ക് നാളെ മുതൽ പുതിയ രൂപം. ഇൻഷ്വറൻസ് ഏജൻസികളെ ഒഴിവാക്കി ചികിത്സാ സഹായത്തുക സർക്കാർ നേരിട്ട് ആശുപത്രികൾക്ക് നൽകും. ഇൻഷ്വറൻസ് കമ്പനികൾ ക്ളെയിം പരിശോധിച്ച് തുക തിട്ടപ്പെടുത്തി നൽകിയിരുന്ന സമ്പ്രദായത്തിന് ഇന്ന് അവസാനം.നികുതി വകുപ്പിന് കീഴിലായിരുന്ന പദ്ധതി നാളെ മുതൽ ആരോഗ്യ വകുപ്പിന് കീഴിലാവും.42 ലക്ഷം പേരാണ് പദ്ധതിയിലുള്ളത്.എല്ലാ സാമൂഹ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളെയും സംയോജിപ്പിച്ച് കഴിഞ്ഞ വർഷമാണ് സർക്കാർ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചത്. വിവിധ ചികിത്സകൾക്കുള്ള ഇൻഷ്വറൻസ് തുക പര്യാപ്തമല്ല എന്നതടക്കം പല പരാതികളുമുയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ പദ്ധതി നേരിട്ട് നടത്താൻ തീരുമാനിച്ചത്.ഇൻഷ്വറൻസ് ഏജൻസികളെ ഒഴിവാക്കി ‘അഷ്വറൻസ്’ സ്വഭാവത്തിലാണ് പദ്ധതി തുടരുക.
ആരോഗ്യ വകുപ്പിൻെറ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ മുഖേന വേണം അപേക്ഷ നൽകേണ്ടത്.സർക്കാർ നേരിട്ട് നടത്തുന്നതോടെ കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതി കൂടുതൽ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തൽ.ജൂണിൽ അവസാനിക്കേണ്ടിയിരുന്ന കാരുണ്യ ഇൻഷ്വറൻസ് പദ്ധതി കൊവിഡിൻെറ പശ്ചാത്തലത്തിൽ മൂന്ന് മാസത്തേക്ക് നീട്ടുകയായിരുന്നു. 188 സർക്കാർ ആശുപത്രികളും 214 സ്വകാര്യ ആശുപത്രികളുമാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലുള്ളത്.