തിരുവനന്തപുരം: മാലോകരെല്ലാരും ഒന്നുപോലെ കഴിയുന്ന ഊരിൽ തിരുവോണമില്ല. അവർക്കുള്ളത് ഒത്തോണം മാത്രം.
എല്ലാവരുമുണ്ടവിടെ പൂക്കളമൊരുക്കാൻ.ഇത് കാടാണ്. ഇവർ കാടിന്റെ മക്കളും. നാട്ടിൽ നിന്നു പറന്നകന്ന ഓണത്തുമ്പികൾ ഇവിടുണ്ട്. നാട്ടു വരമ്പിൽനിന്നു മറഞ്ഞ തുമ്പപ്പൂവും കാണാം. നാടുമറന്ന ഓണക്കളികൾ കാടു മറന്നിട്ടില്ല. ഇത് പേപ്പാറയ്ക്കടുത്തുള്ള പൊടിയകാല ഊര്. ഊരുമൂപ്പനും 72 കുടുംബങ്ങളും ഒത്തൊരുമയോടെ കഴിയുന്ന ഭൂമി.
കാവിന്റെ മുറ്റത്ത് കുട്ടികൾ അത്തമൊരുക്കുന്നതു കാണാൻ ഊരുമൂപ്പൻ ശ്രീകുമാർ കാണി എത്തി. ഒപ്പം ഭാര്യ വസന്തയും മകൾ ശ്രീക്കുട്ടിയും. ഊരിലെ ഏറ്റവും കൂടുതൽ പ്രായമുള്ള പരപ്പി അമ്മൂമ്മ എത്തിയപ്പോൾ കുട്ടികൾക്ക് പാട്ടുകേൾക്കണം
''ഒന്നാനാം മേലെ മേലേ ഇണപ്രാവ് ചുള്ളിയൊടിച്ചൂ..
ഇണപ്രാവ് പങ്കുവച്ചു
ഇണ പ്രാവ് മുട്ടയിട്ടു,
ഇണപ്രാവ് അടകിടന്നു..പൊൻപിറാവേ...തെയ് തെയ്യ്...''
ഓണപ്പാട്ട് പാടിക്കൂടേ എന്ന് മൂപ്പൻ
''ഒന്നാനാം കൊച്ചു തുമ്പീ എന്റൂടെ പോരുമോ നീ...
നിന്റൂടെ പോന്നാലോ എന്തെല്ലാം തരുമെനിക്ക്''
ഇവിടെ ഒത്തോണമാണ്- മൂപ്പൻ പറഞ്ഞു. ഊരിലെ 72 കുടുംബങ്ങളും ഒരുമിച്ച് സദ്യ ഒരുക്കി കഴിക്കും ഒരുമിച്ച് പാട്ടുപാടും, കളിക്കും. നെല്ല് മെതിച്ച് കുത്തി അരിയാക്കി ഒരിടത്ത് എത്തിക്കും.എല്ലാവരും ഒത്തുകൂടി പാചകം ചെയ്യും. ഒരുമിച്ച് സദ്യ, പാട്ട്, കളികൾ അങ്ങനെ ഏഴു നാൾ... അതാണിവിടത്തെ ഓണം'
പക്ഷേ, മുപ്പന്റെ മനസിൽ ആശങ്കകൾ.
'കാടു കാണാമെന്നുംപറഞ്ഞ് ആരും വരല്ലേ. കാട്ടിൽ കൊവിഡ് എത്തിയിട്ടില്ല.ഒത്തോണം പോലും വേണ്ടെന്ന് വച്ചിരിക്കുകയാണ്. കാരണം
പുറത്തുപോയി സാധനങ്ങൾ വാങ്ങേണ്ടി വരുന്നു. അങ്ങനെ സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്ന് കൊവിഡിന് വഴിയൊരുക്കാൻ അവർ തയ്യാറല്ല.
കരുതലിന്റെ പൊന്നൊണം
ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒത്തൊരുമയുടെയും പ്രതീക്ഷയുടേയും
നിലാവ് പകരുന്ന ദിനം.നൂറ്റാണ്ടിലെ തന്നെ മഹാമാരിയിൽ ലോകം പകച്ചുനിൽക്കുമ്പോഴും, മുന്നോട്ടു കുതിക്കാൻ നമ്മെ പ്രേരിപ്പിക്കുകയാണ് ഈ ഓണക്കാലവും.
പുഞ്ചിരിമായ്ക്കുന്ന മുഖാവരണത്തോടെ, അകലെനിന്ന് ഹൃദയംകൊണ്ട് ഒന്നാവുകയേ നിവൃത്തിയുള്ളൂ. കൊവിഡ് കാലത്ത് ഇത് കരുതലോണമാണ്.
കുട്ടികളെല്ലാം മുറ്റത്ത് പൂക്കളം തീർക്കും. ഉച്ചയ്ക്ക് സദ്യ. ഓൺലൈനിലൂടെ ആശംസകൾ കൈമാറും.
ലോകത്തിന്റെ ഏതറ്റത്തുമുള്ള മലയാളിക്കും ഓണം എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മ തന്നെയാണ്. അത്തം നാളിൽ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂർണതയിലെത്തുന്നത്.