h

കട്ടപ്പന: പൊലീസ് സ്റ്റേഷൻ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കെ.എസ്.യു. സംസ്ഥാന സെക്രട്ടറി അരുൺ രാജേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം ടിനു ദേവസ്യ എന്നിവരെ ഇന്നലെ പുലർച്ചെയോടെ അവരുടെ വീടുകളിൽ നിന്നു അറസ്റ്റ് ചെയ്യുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എസ്. അരുൺ, പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ എന്നിവർ സ്റ്റേഷനിൽ കീഴടങ്ങി. സംഘർഷത്തിൽ എൺപതിൽപ്പരം പേർക്കെതിരെ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും കൊവിഡ് നിയമം ലംഘിച്ച് സംഘം ചേർന്നതിനും കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും.
സെക്രട്ടറിയേറ്റിലെ ഫയൽ കത്തിനശിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും നാല് പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് പരിക്കേറ്റിരുന്നു. പ്രകോപിതരായ പ്രവർത്തകർ പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തു. പൊലീസിനുനേരെ മുട്ടയേറും നടത്തി. തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോബിൻ മാത്യു, ലോക്‌സഭ മണ്ഡലം മുൻ പ്രസിഡന്റ് ബിജോ മാണി, കെ.എസ്.യു. ബ്ലോക്ക് സെക്രട്ടറി ഗുണശേഖരൻ, യൂത്ത് കോൺഗ്രസ് കൊന്നത്തടി മണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിൻ, കെ.കെ. രതീഷ്, എസ്.വി. രാജീവ്, ടോണി എബ്രഹാം എന്നിവർക്ക് പരിക്കേറ്റിരുന്നു.