കൽപ്പറ്റ: ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 9 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാവുന്നു. ഈ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷത വഹിക്കും.

രണ്ട് ഘട്ടങ്ങളിലായി 14 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചത്. ജില്ലാ നിർമ്മിതി കേന്ദ്രയാണ് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഒന്നാം ഘട്ടത്തിൽ നൂൽപ്പുഴ, പൂതാടി, അപ്പപ്പാറ, വെങ്ങപ്പള്ളി എന്നീ പ്രാഥമിക ആരാേഗ്യ കേന്ദ്രങ്ങളെയാണ് കുടുബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. നൂൽപ്പുഴ, പൂതാടി ആരോഗ്യ കേന്ദ്രങ്ങൾക്ക് ഇന്ത്യയിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള അവാർഡും ലഭിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ അമ്പലവയൽ, മേപ്പാടി എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെയും ചീരാൽ, ചെതലയം, പൊഴുതന, കോട്ടത്തറ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, വെള്ളമുണ്ട, എടവക എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയുമാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ കുടുബാരോഗ്യ കേന്ദ്രങ്ങളാക്കിയിട്ടുള്ളത്.
പൊതുജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തിന് പ്രാധാന്യം നൽകിയാണ് ഓരോ കേന്ദ്രങ്ങളുടെയും നിർമ്മാണ പൂർത്തീകരണം. ഇരിപ്പിടങ്ങളോടു കൂടിയ വിശാലമായ കാത്തിരിപ്പ് കേന്ദ്രം, ശുദ്ധീകരിച്ച കുടിവെള്ളം, ഇലക്ട്രോണിക് ടോക്കൺ സിസ്റ്റം, മാർഗനിർദ്ദേശങ്ങൾ നൽകുന്ന സൈനേജുകൾ, ഒ.പി ടിക്കറ്റ് കൗണ്ടർ, ഫാർമസി, അംഗ പരിമിതർക്കുള്ള റാമ്പ്, മൂന്ന് ഒ.പി. മുറികൾ, ലാബ് സൗകര്യം, ടോയ്‌ലറ്റുകൾ, ഫർണിച്ചറുകൾ എന്നിവയുണ്ട്.

എം.എൽ.എ മാരായ സി.കെ ശശീന്ദ്രൻ, ഒ.ആർ. കേളു, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, ഡി.എം.ഒ. ഡോ.ആർ. രേണുക, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ബി. അഭിലാഷ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.