coll

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ കൈനകരി സെന്റ് മേരീസ് സ്‌കൂളിൽ പ്രവർത്തിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് ഒരാഴ്ച കൂടി തുടരാൻ ജില്ല കളക്ടർ എ .അലക്സാണ്ടർ നിർദ്ദേശിച്ചു.ഒരാഴ്ചക്ക് ശേഷം മടവീഴ്ചയുടെ പുരോഗതി വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനമായി.

കുട്ടനാട്ടിലെ മടവീണ പാടശേഖരങ്ങളിലെ സ്ഥിതിഗതിഗതികൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. കൈനകരിയിലെ വലിയതുരുത്ത്, ആറുപങ്ക്, പരുത്തിവളവ്,ചെറുകാലികായൽ, എന്നീ മട വീണ പടശേഖരങ്ങളും കൃഷി ചെയ്തിരുന്ന ഉതിമട പുനാപുറം പാടശേഖരത്തിലെ മഴക്കെടുതിയും കളക്ടർ നേരിൽ കണ്ടു. ചിത്തിരക്കായലും സന്ദർശിച്ചു. മട വീണ് വീടും സ്ഥലവും നഷ്ടമായവരെയും നിലവിൽ ക്യാമ്പിൽ താമസിക്കുന്ന 13 കുടുംബങ്ങളിലെ 52 ആളുകളെയും സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.ക്യാമ്പിൽ കഴിഞ്ഞിരുന്ന കൂട്ടിരുപ്പുകാർ ഇല്ലാത്ത പ്രായമായ ഒരു സ്ത്രീയെ സാമൂഹിക ക്ഷേമ വകുപ്പുമായി ചേർന്ന് അഗതിമന്ദിരത്തിലേക്ക് മാ​റ്റാനും കളക്ടർ നിർദേശിച്ചു.

കുട്ടനാട് തഹസിൽദാർ ​റ്റി .ഐ .വിജയസേനൻ, ഡെപ്യൂട്ടി തഹസീൽദാർ സുഭാഷ്, ചമ്പക്കുളം കൃഷി അസിസ്​റ്റന്റ് ഡയറക്ടർ അജു ജോൺ മത്തായി എന്നിവർ കളക്ടറെ അനുഗമിച്ചു. ക്യാമ്പിൽ കൈനകരി തെക്ക് വില്ലേജ് ഓഫീസർ ലയ, കൈനകരി വടക്ക് വില്ലേജ് ഓഫീസർ വിദ്യ വി നായർ, ഗ്റാമപഞ്ചായത്ത് അംഗം വിനോദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.