ചേർത്തല : എസ്.എൻ ട്രസ്റ്റ് ഭാരവാഹി തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 8 മേഖലകളിൽ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന പാനലിന് എതിരില്ല. രണ്ടിടത്തു മാത്രമാണ് മത്സരം. 18 നാണ് ആദ്യഘട്ടം തിരഞ്ഞെടുപ്പ്. കണ്ണൂർ, കോഴിക്കോട്,ആലത്തൂർ,നാട്ടിക,നങ്ങ്യാർകുളങ്ങര, പുനലൂർ, വർക്കല,ചെമ്പഴന്തി എന്നിവിടങ്ങളിലാണ് വെള്ളാപ്പള്ളി നയിക്കുന്ന ഔദ്യോഗിക പാനലിന് എതിരില്ലാത്തത്. ചേർത്തല,കൊല്ലം എന്നിവിടങ്ങളിലാണ് മത്സരം.
പത്ത് മേഖലകളിൽ നിന്നുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പാണ് നടക്കുക. നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പിൻവലിക്കലും ഇന്നലെ പൂർത്തിയായപ്പോഴാണ് 8 റീജിയണുകളിൽ വെള്ളാപ്പള്ളിപാനൽ എതിരില്ലാതെ വിജയിച്ചത്. ചേർത്തലയിൽ 45 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. ഇവിടെ ഔദ്യോഗിക പാനലിനെതിരെ 3 പേർ മത്സരരംഗത്തുണ്ട്. കൊല്ലത്ത് 111 പേരെ തിരഞ്ഞെടുക്കണം. ഇവിടെ 77 പേർ ഔദ്യോഗിക പാനലിനെതിരെ രംഗത്തുണ്ട്. മൂന്ന് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഈ മാസം 26 ന് നടക്കും. ഒക്ടോബർ 8നാണ് ഭാരവാഹി തിരഞ്ഞെടുപ്പ്.
വെള്ളാപ്പള്ളിക്ക് അഭിനന്ദനം
എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിച്ച ഔദ്യോഗിക പാനലിലെ 659 പേരെ എതിരില്ലാതെ തിരഞ്ഞടുത്ത വോട്ടർമാരെയും ശക്തമായ നേതൃത്വം വഹിച്ച വെള്ളാപ്പള്ളി നടേശനെയും ശ്രീനാരായണ എംപ്ളോയീസ് ഫോറം കേന്ദ്രസമിതി അഭിനന്ദിച്ചു. 10 റീജിയണുകളിൽ 8ലും വെള്ളാപ്പള്ളി നയിക്കുന്ന പാനലിന് എതിരില്ല. പ്രസിഡന്റ് എസ്.അജുലാൽ അദ്ധ്യക്ഷനായി. യോഗത്തിൽ സെക്രട്ടറി ഡോ.വി.ശ്രീകുമാർ,ഗോകുൽദാസ്, കോ-ഓർഡിനേറ്റർ പി.വി. രജിമോൻ, ട്രഷറർ ബി.ശിവപ്രസാദ് എന്നിവർ സംസാരിച്ചു.