കായംകുളം : സംസ്ഥാനത്തുള്ള സർക്കാർ അതിഥി മന്ദിരങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുവാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. നേരത്തെ സർക്കാരിന്റെ കീഴിലുള്ള 154 അതിഥി മന്ദിരങ്ങളുടെ വരുമാനം 2 കോടി മാത്രം ആയിരുന്നു. എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇവിടങ്ങളിലെ സൗകര്യങ്ങൾ മികച്ചതാക്കി വരുമാനം ഇന്ന് 16 കോടിയിലേക്ക് എത്തിക്കാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നും 25കോടി വരുമാനമാണ് വരും നാളുകളിൽ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുനർനിർമ്മിച്ച കായംകുളം റസ്റ്റ് ഹൗസ് നാടിന് സമർപ്പിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ യു. പ്രതിഭ എം. എൽ. എ അധ്യക്ഷത വഹിച്ചു. എ. എം ആരിഫ്‌ എം. പി കത്തിലൂടെ ആശംസ അറിയിച്ചു. കായംകുളം നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, വൈസ് ചെയർപേഴ്സൺ ആർ. ഗിരിജ, പൊതുമരാമത്തു കെട്ടിട്ട വിഭാഗം ചീഫ് എൻജിനീയർ ഹൈജീൻ ആൽബർട്ട്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.