ആലപ്പുഴ: ഓണക്കിറ്റിൽ വിതരണം ചെയ്ത പപ്പടത്തിന്റെ സാമ്പിൾ പരിശോധനയിൽ, ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിരോധിച്ചിട്ടുളള വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് സപ്ളൈകോ അറിയിച്ചു. വിവിധ ഡിപ്പോകളിൽ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറൻസ് ഓഫീസർമാർ ലാബിൽ പരിശോധനക്കയച്ച 14 സാമ്പിളിൽ മൂന്നെണ്ണത്തിന്റെ ഫലമാണ് വന്നത്. ഇന്ത്യൻ സ്റ്റാൻഡേർഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുളളത്. ലാബ് പരിശോധനാ ഫലത്തിൽ ഈർപ്പം, ജലാംശത്തിൻറെ പി എച്ച്, ക്ഷാരാംശം എന്നിവ നിശ്ചിത മാനദണ്ഡത്തിനേക്കാൾ അല്പം കൂടുതലുളളതായി കണ്ടെത്തി. ഇന്ത്യൻ സ്റ്റാൻഡേർഡ് നിർദ്ദേശിച്ചിട്ടുളള മാനദണ്ഡ പ്രകാരം പപ്പടം നിർമ്മിക്കുന്ന അസംസ്‌കൃത വസ്തുക്കളിൽ ഒന്നായ പപ്പടക്കാരത്തിന്റെ അളവ് പ്രസ്തുത ബാച്ചിലെ പപ്പടത്തിൽ നേരിയ അളവിൽ കൂടിയതു കൊണ്ടാണ് പി.എച്ച്, ക്ഷാരാംശം എന്നിവയിൽ വ്യത്യാസം വന്നത്. പപ്പടത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി സർക്കാർ അനലിറ്റിക്കൽ ലാബിലും അയച്ചിട്ടുണ്ടെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.