ചേർത്തല: കാറിൽ പരിധിയിലധികം മദ്യം കടത്തിയതിന് പിടിയിലായ എറണാകുളം സ്പെഷ്യൽ സ്ക്വാഡ് എക്‌സൈസ് സി.ഐ ബി.എൽ.ഷിബുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കാറിലേക്ക് മദ്യം എത്തിച്ച എറണാകുളത്തെ എക്സൈസ് സി.ഐ ടെനിമോനെ അന്വേഷണ ഉദ്യോഗസ്ഥനായ ചേർത്തല സി.ഐ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഇന്നലെ മൊഴിയെടുത്തു.കുടുക്കിയതാണോയെന്ന ചോദ്യത്തിന് ഇയാൾ വ്യക്തമായ മറുപടി നൽകിയില്ല.ഷിബുവിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്ന മൊഴിയാണ് ഇയാൾ പൊലീസിന് നൽകിയതെന്നാണ് വിവരം. വാഹനത്തിൽ മദ്യക്കുപ്പികൾ വച്ച ഉദ്യോഗസ്ഥന്റേതുൾപ്പെടെ ഓഫീസിലെ മുഴുവൻ ജീവനക്കാരുടേയും ഫോൺ വിളികൾ പൊലീസ് സൈബർ സെല്ലിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് വിലയിരുത്തിയ ശേഷം ജീവനക്കാരെ മൊഴിയെടുക്കാനായി വിളിക്കുമെന്ന് സി.ഐ പി.ശ്രീകുമാർ പറഞ്ഞു.

എറണാകുളം ഓഫീസിലെ എക്സൈസ് വിജിലൻസ് എസ്.പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർത്തല ഡിവൈ.എസ്.പി ഓഫീസിലെത്തി കേസ് ഡയറികൾ പരിശോധിച്ചിരുന്നു. മികച്ച പ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ അവാർഡ് ഉൾപ്പെടെ നേടിയ ഉദ്യോഗസ്ഥനെ കുടുക്കിയതാണെന്ന് ആരോപണമുയർന്നതിനെ തുടർന്നാണ് വിജിലൻസ് വിഭാഗവും എക്സൈസ് വകുപ്പും അന്വേഷണം നടത്തുന്നത്.

ഞായറാഴ്ച ഉച്ചയോടെ എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ തിരുവനന്തപുരം പേരൂർക്കട സ്വദേശി ബി.എൽ.ഷിബുവിനെയാണ് ആറേമുക്കാൽ ലി​റ്റർ മദ്യവുമായി വാഹന പരിശോധനയ്ക്കിടെ ചേർത്തല പൊലീസ് പിടികൂടിയത്. ഓണം ഡ്യൂട്ടിക്ക് ശേഷം തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സി.ഐ. കാറിൽ സ്പിരിറ്റുമായി വരുന്നുവെന്ന് ജില്ലാ നർക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വാഹനം പിന്തുടർന്ന ഉദ്യോഗസ്ഥർ ചേർത്തല പൊലീസ് സ്‌​റ്റേഷനു സമീപത്തുവച്ച് വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. മദ്യം പേപ്പറിൽ പൊതിഞ്ഞ് കാർഡ് ബോർഡ് കവറിൽ ഡ്രൈവറുടെ പിൻ സീ​റ്റിൽ വച്ചിരിക്കുകയായിരുന്നു. മികച്ച പ്രവർത്തനത്തിന് 2010ൽ മുഖ്യമന്ത്രിയുടെ അവാർഡും നിരവധി ഗുഡ് സർവീസ് എൻട്രികളും ലഭിച്ച ഉദ്യോഗസ്ഥനാണ് ഷിബു.