ചേർത്തല: കാറിൽ പരിധിയിലധികം മദ്യവുമായി എറണാകുളം സ്പെഷ്യൽ സ്ക്വാഡ് എക്‌സൈസ് സി.ഐ പിടിയിലായ സംഭവത്തിൽ, സി.ഐയുടെ വാഹനത്തിലേക്ക് മദ്യമെത്തിച്ച എറണാകുളത്തെ എക്സൈസ് സി.ഐ ടെനിമോനെ കാസർകോട് വെള്ളരിക്കുണ്ട് സി.ഐ ഓഫീസിലേക്കു സ്ഥലം മാറ്റി.

എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തന്റെ വാഹനത്തിലേക്ക് മദ്യം എത്തിച്ചത് സി.ഐ ടെനിമോനാണെന്ന് പിടിയിലായ എക്സൈസ് സി.ഐ മൊഴി നൽകിയിരുന്നു. ടെനിമോൻ, പിറ്റേന്നും അന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസർമാർ,രണ്ട് ഗാർഡുമാർ എന്നിവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.

എക്സൈസ് വിജിലൻസ് എസ്.പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർത്തല ഡിവൈ.എസ്.പി ഓഫീസിലെത്തി കേസ് ഡയറികൾ പരിശോധിച്ചിരുന്നു. മികച്ച പ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ അവാർഡ് ഉൾപ്പെടെ നേടിയ ഉദ്യോഗസ്ഥനെ കുടുക്കിയതാണെന്ന് ആരോപണമുയർന്നതിനെ തുടർന്നാണ് വിജിലൻസ് വിഭാഗവും എക്സൈസ് വകുപ്പും അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ 6ന് ഉച്ചയോടെയാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ തിരുവനന്തപുരം പേരൂർക്കട സ്വദേശി ബി.എൽ.ഷിബുവിനെ ആറേമുക്കാൽ ലി​റ്റർ മദ്യവുമായി വാഹന പരിശോധനയ്ക്കിടെ ചേർത്തല പൊലീസ് പിടികൂടിയത്. ജില്ലാ നർക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വാഹനം പിന്തുടർന്ന ഉദ്യോഗസ്ഥർ ചേർത്തല പൊലീസ് സ്‌​റ്റേഷനു സമീപത്തുവച്ച് തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. മദ്യം പേപ്പറിൽ പൊതിഞ്ഞ് കാർഡ് ബോർഡിൽ ഡ്രൈവറുടെ പിൻ സീ​റ്റിൽ വച്ചിരിക്കുകയായിരുന്നു. മികച്ച പ്രവർത്തനത്തിന് 2010ൽ മുഖ്യമന്ത്രിയുടെ അവാർഡും നിരവധി ഗുഡ് സർവീസ് എൻട്രികളും ലഭിച്ച ഉദ്യോഗസ്ഥനാണ് ഷിബു.