ആലപ്പുഴ: രാഷ്ട്രീയ പ്രവർത്തകനായ യുവാവിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച് നട്ടെല്ലിൽ ഒടിവുണ്ടാക്കിയെന്ന പരാതിയിൽ ഡിവൈ എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ചേർത്തല വയലാർ സ്വദേശി അജയ് ഗണേശനെ മർദ്ദിച്ചെന്ന പരാതിയിലാണ് കമ്മിഷൻ ജുഡിഷ്യൽ അംഗം പി.മോഹനദാസിന്റെ ഉത്തരവ്. അടുത്തമാസം ഏഴിന് മുമ്പ് റിപ്പോർട്ട് നൽകണം. അജയ് ഗണേശനും അമ്മ രാജേശ്വരിയും ചേർന്നാണ് കമ്മിഷന് പരാതി നൽകിയത്.
മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായ പരാതിക്കാരൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനുമാണ്. താനും അമ്മയും താമസിക്കുന്ന സ്ഥലത്ത് ആഗസ്റ്റ് 31ന് ഒരു കൂട്ടം ആളുകൾ അതിക്രമിച്ചു കയറിയതായി പരാതിയിൽ പറയുന്നു. ഇതിനെതിരെ ചേർത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി നൽകിയതിന്റെ അടുത്ത ദിവസം പരാതിക്കാരിയെയും മകനെയും ചേർത്തല ഇൻസ്‌പെക്ടർ സ്റ്റേഷനിൽ വിളിച്ചുവരുത്തി. തുടർന്ന് ഇൻസ്‌പെക്ടർ, അജയ് ഗണേശിനെ ക്രൂരമായി മർദ്ദിച്ചതായി പരാതിയിൽ പറഞ്ഞു. അജയ്യുടെ നട്ടെല്ലിൽ കാലുകൊണ്ടു ചവിട്ടി. ഇത് ഒടിവിന് കാരണമായി. ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ച യുവാവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിൽ ഒടിവുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. കൊവിഡ് കാലത്ത് നിരവധി പൊലീസുദ്യോഗസ്ഥർ രാവും പകലുമില്ലാതെ സ്തുതൃർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുമ്പോൾ ഇതു പോലുള്ള ഉദ്യോഗസ്ഥർ സേനയ്ക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കുന്നതായി കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ചേർത്തല സർക്കിൾ ഇൻസ്‌പെക്ടർ, എസ്.ഐ, ജൂനിയർ എസ്.ഐ എന്നിവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യം. 10 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻസ്‌പെക്ടർ ശ്രീകുമാർ, എസ്.ഐ ലെയ്‌സാദ് മുഹമ്മദ്, ജൂനിയർ എസ്.ഐ എന്നിവർ ഒക്ടോബർ 7ന് മുമ്പ് വിശദീകരണം സമർപ്പിക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. ഒക്ടോബർ ഏഴിന് തിരുവനന്തപുരത്ത് കമ്മിഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.