ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ ആലപ്പുഴ മെഡി. ആശുപത്രിയിൽ നിറുത്തിവെച്ചിരുന്ന സേവനങ്ങൾ 14 ന് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്ന് മെഡി. ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ അറിയിച്ചു.

എല്ലാ ഒ.പികളും നേരത്തെയുണ്ടായിരുന്ന ദിവസങ്ങളിൽ രാവിലെ 9 മുതൽ 11 വരെ മാത്രമായിരിക്കും പ്രവർത്തിക്കുക. അപകടത്തിൽപ്പെട്ട് വരുന്നവരുടെ ഓപ്പറേഷനും കാൻസർ രോഗികളുടെ ഓപ്പറേഷനും നേരത്തെ നിലനിന്നിരുന്ന സംവിധാനത്തിലും കീമോതെറാപ്പി, റേഡിയോതെറാപ്പി, ഡയാലിസിസ് എന്നിവ നിയന്ത്രിതമായും പുനരാരംഭിക്കും. രോഗികൾ ടെലിഫോണിക്ക് കൺസൾട്ടേഷൻ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. ഒ.പി, ലാബ്, ഫാർമസി എന്നിവിടങ്ങളിലെല്ലാം കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടതാണ്. ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുകയും മാസ്‌ക് നിർബന്ധമായി ധരിക്കുകയും വേണം.

പരിശോധന മുറിയിൽ ഒരു സമയം ഒരു രോഗിയെ മാത്രമെ അനുവദിക്കൂ. ഒരു രോഗിയുടെ കൂടെ ഒരാളെ മാത്രമെ അനുവദിക്കൂ. രോഗികളെ സന്ദർശിക്കുന്നത് നിരോധിച്ചു. തുടർച്ചയായി മരുന്നുകൾ കഴിക്കുന്നവരുടെ ബന്ധുക്കളെത്തി രേഖകൾ കാട്ടിയാൽ രണ്ടു മാസത്തേക്ക് മരുന്നു നൽകും. മാനസിക രോഗത്തിനുള്ള മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറെ കാണിച്ച് കുറിപ്പടി പുതുക്കണം. സാധാരണ മരുന്നുകൾക്ക് ഇത് ബാധകമല്ലെന്നും അത്തരം മരുന്നുകൾ ഫാർമസിയിൽ നിന്ന് നേരിട്ട് വാങ്ങാവുന്നതാണെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.