ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ, മകൻ ഉൾപ്പെടെ മൂന്ന് കുട്ടികളുമായി സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്ന് വഴുതിപ്പോയ രണ്ടര വയസുകാരനെ തിരയിൽപ്പെട്ട് കാണാതായി. തൃശൂർ പൂതൽചിറ പുതിയ പറമ്പിൽ ലക്ഷ്മണൻ-അനിത മോൾ ദമ്പതികളുടെ മകൻ ആദികൃഷ്ണയാണ് തിരയിൽപ്പെട്ടത്. അനിത മോൾ, അനിതയുടെ സഹോദരന്റെ മകൻ എന്നിവരെ ബന്ധുവായ ആലപ്പുഴ സ്വദേശി ബിനു രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്ക് 2.45നായിരുന്നു സംഭവം. രണ്ട് ദിവസമായി, അനിത മോളും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരന്റെ മകനുമായി തൃശൂരിൽ ഒരു കല്യാണത്തിൽ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിര ജംഗ്ഷനിൽ താമസിക്കുന്ന ബന്ധുവായ ചാത്തനാട് രാജി സദനത്തിലെ ബിനുവിന്റെ വീട്ടിലെത്തി. ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഇന്നലെ ഉച്ചഭക്ഷണത്തിനു ശേഷം ബിനു വാഹനത്തിൽ ഇവരുമായി ആലപ്പുഴ ബീച്ചിൽ എത്തി. വിജയ പാർക്കിന് സമീപം എത്തിയ ഇവരെ പൊലീസ് കടൽ തീരത്തേക്കു പോകാൻ അനുവദിച്ചില്ല. തുടർന്ന് ഇവർ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫീസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്തെത്തി.
ബിനു വാഹനം പാർക്ക് ചെയ്യാൻ പോയസമയം അനിതമോൾ കുട്ടികളുമായി തീരത്തേക്ക് പോയി. ഈ സമയം കടൽ കടൽ പ്രക്ഷുബ്ദ്ധമായിരുന്നു. തീരത്ത് നിന്ന് കുട്ടികളുമായി സെൽഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റൻ തിരയിൽ നാലുപേരും പെട്ടു. കരച്ചിൽ കേട്ടെത്തിയ ബിനു രക്ഷിക്കുന്നതിനിടെ അനിതമോളുടെ കയ്യിൽ നിന്ന് ആദി കൃഷ്ണതി വഴുതിപ്പോയി.
വിവരം അറിഞ്ഞെത്തിയ പൊലീസിനും ഫയർഫോഴ്സിനും മത്സ്യത്തൊഴിലാളികൾക്കും കടലിലേക്ക് ഇറങ്ങാൻ വയ്യാത്ത സാഹചര്യമായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ഫോൺ, കാറിന്റെ താക്കോൽ എന്നിവയും നഷ്ടമായി. സർക്കാർ വിലക്കുകൾ ലംഘിച്ച് ഉല്ലാസയാത്രയ്ക്ക് ആലപ്പുഴ ബീച്ചിലെത്തി പിഞ്ചു കുഞ്ഞിന് അപകടം സംഭവിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ജലജ ചന്ദ്രൻ പൊലീസിന് നിർദ്ദേശം നൽകി.