ആലപ്പുഴ: കുട്ടനാടിന്റെ സമഗ്രവികസനത്തിന് 4500 കോടിയുടെ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. 2000 കോടിയുടെ പദ്ധതി നടപ്പാക്കി വരുന്നു. ബാക്കിയുള്ളവ ഭാവിയിലേക്ക് ഉള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. മണ്ഡലത്തിലെ വിവിധ റോഡുകളുടെ പൂർത്തീകരണ - നിർമാണ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
150 കോടി രൂപ മുടക്കി നിർമിക്കുന്ന അമ്പലപ്പുഴ -തിരുവല്ല റോഡിന്റെ ആദ്യഘട്ടം 69 കോടി രൂപ മുടക്കി പൂർത്തീകരിച്ചു. സംസ്ഥാനത്തെ മികച്ച റോഡുകളിൽ ഒന്നായി ഇത് മാറും. 250 കോടി രൂപ മുടക്കി നിർമിക്കുന്ന കുപ്പപ്പുറം- കരുവാറ്റ റോഡിന്റെ ആദ്യ പാലം പൂർത്തീകരിച്ചു. 14 പാലങ്ങളാണ് നിർമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരി, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം എന്നിവർ പങ്കെടുത്തു.

വെളിയനാട് ഗ്രാമപഞ്ചായത്തിലെ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, വെളിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. പി. സജീവ്, മുട്ടാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. ജോസഫ് എന്നിവർ പങ്കെടുത്തു.


 25.7 കോടിയുടെ റോഡ് നിർമ്മാണം

1000 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പള്ളാത്തുരുത്തി മുതൽ പാതിരപ്പള്ളി വരെയുള്ള എക്‌സ്പ്രസ് ഹൈവേയുടെ സർവേ പുരോഗമിക്കുകയാണ്. കുട്ടനാട് നിയോജക മണ്ഡലത്തിലാകെ എട്ട് റോഡുകളുടെ നിർമ്മാണ -പൂർത്തീകരണ ഉദ്ഘാടനം നടന്നു. കോഴിമുക്ക് -ചമ്പക്കുളം റോഡ്, എടത്വ -വീയപുരം റോഡ്, പള്ളിക്കൂട്ടുമ്മ -നീലംപേരൂർ, കിടങ്ങറ-കണ്ണാടി റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്. മണപ്ര -പുല്ലങ്ങാടി മുതൽ തുരുത്തുമുട്ടേൽ ഐ.ടി.ഡി.സി റിസോർട്ട് വഴി മുട്ടേൽ ആറ്റുതീരം റോഡ്, മങ്കൊമ്പ് എ-സി റോഡ് മുതൽ ചമ്പക്കുളം ഗവ. ആശുപത്രിവരെയുള്ള കിടങ്ങറ കാവാലം റോഡ്, മുട്ടാർ സെൻട്രൽ റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും കുട്ടനാട്ടിൽ മന്ത്രി നിർവഹിച്ചു.