ആലപ്പുഴ: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോൾ പ്രൈവറ്റ് / വിദൂര പഠന വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് പാരലൽ കോളേജ് അസോ. സംസ്ഥാന വ്യാപകമായി നടത്തിയ ധർണയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ പാരലൽ കോളേജുകളും കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് സമരത്തി​ൽ പങ്കെടുത്തു.

ജില്ലാതല ഉദ്ഘാടനം ജില്ല പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ നിർവഹിച്ചു. പാരലൽ കോളേജ് അസോസിയേഷൻ നിർദ്ദിഷ്ട ഓപ്പൺ യൂണിവേഴ്സിറ്റിക്ക് എതിരല്ലെന്നും എന്നാൽ വേണ്ടത്ര മുന്നൊരുക്കമില്ലാതെ എല്ലാ യൂണിവേഴ്സിറ്റികളിലൂടെയും പ്രൈവറ്റ് - വിദൂരപഠന വിദ്യാർത്ഥികളെ ധൃതി പിടിച്ച് ഓപ്പൺ യൂണിവേഴ്സിറ്റിക്ക് കീഴിലാക്കിയാൽ അവരുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന് ആശങ്കയുണ്ട്. ഇതുവരെ റഗുലർ വിദ്യാർത്ഥികൾക്കൊപ്പം ഒരേ സിലബസ് പഠിച്ച് ഒരേ പരീക്ഷ എഴുതിയിരുന്ന പ്രൈവറ്റ് - വിദൂര പഠന വിദ്യാർത്ഥികൾക്ക് തത്തുല്യമായ ബിരുദമാണ് യൂണിവേഴ്സിറ്റികൾ നൽകുന്നത്. എന്നാൽ പുതിയ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബിരുദം തുടർവിദ്യാഭ്യാസത്തിനും തൊഴിൽ തേടുന്നതിനും പര്യാപ്തമായ അംഗീകാരവും, തുല്യതയും ഉള്ളതാണോയെന്ന് ഇനിയും വ്യക്തമല്ല. പ്രൈവറ്റ് - വിദൂരപഠന മേഖലയിലെ ബഹുഭൂരിപക്ഷം കുട്ടികളും സാമൂഹികവും, സാമ്പത്തികവുമായി പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരായതിനാൽ അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എസ്.സി/എസ്.ടി/ഒ.ബി.സി, മത്സ്യത്തൊഴിലാളി ഗ്രാന്റ് തുടങ്ങിയ ആനുകൂല്യങ്ങളും യാത്രാ സൗകര്യങ്ങളും തുടർന്ന് ലഭിക്കാതായാൻ വലിയൊരു വിഭാഗത്തിന് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാകും. ഈ സാഹചര്യത്തിലാണ് പതിനായിരക്കണക്കിന് പാരലൽ കോളേജ് അദ്ധ്യാപകരുടെ തൊഴിൽ ഉൾപ്പെടെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ധർണ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി ശ്യാമപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.രാജേന്ദ്രൻ, സിബി ജോർജ്, ഷാജി തുടങ്ങിയവർ സംസാരിച്ചു.