ഹരിപ്പാട്: നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം 17ന് രാവിലെ 10ന് മന്ത്രി എ.സി.മൊയ്തീൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് ഭരണ സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷനാകും. എ.എം.ആരിഫ് എം.പി , കെ.സി.വേണുഗോപാൽ എം.പി , മുൻ എം.എൽ.എ മാരായ ബാബു പ്രസാദ്, ടി.കെ ദേവകുമാർ, കൗൺസിലംഗങ്ങൾ, രാഷ്ട്രീയ സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ പങ്കെടുക്കും. ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠം സ്വാഗതവും നഗരസഭാ സെക്രട്ടറി രാഗിമോൾ.വി നന്ദിയും പറയും. ചടങ്ങുകൾ പൂർണമായും കൊവിഡ് പ്രോട്ടോക്കോളിന് വിധേയമായിരിക്കും.
2018-19 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 4 നഗരസഭകൾക്കായി 3 കോടി രൂപ വീതം അനുവദിച്ചതിൽ ഹരിപ്പാടിന് ലഭ്യമായ തുക വിനിയോഗിച്ചാണ് കെട്ടിടത്തിന്റഎ നിർമ്മാണം പൂർത്തീകരിച്ചത്. അഞ്ച് നിലകൾക്കാവശ്യമായ അടിത്തറ പൈലിംഗിലൂടെ ആണ് നിർമ്മിച്ചിട്ടുള്ളത്. എഫ്.ആർ.ബി.എൽ എന്ന സർക്കാർ സ്ഥാപനമാണ് ജോലി ഏറ്റെടുത്ത് നിർവ്വഹിച്ചത്. പ്രീഫാബ് ടെക്‌നോളജി ഉപയോഗിച്ച് 37 സെന്റ് സ്ഥലത്ത് 3 നിലകളിലായി 15,100 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലാണ് ആണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. കോൺഫറൻസ് ഹാൾ, ലൈബ്രറി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗ് സൗകര്യം, ഇന്റർ ലോക്കിംഗ് യാർഡ്, ഗാർഡൻ, കോമ്പൗണ്ട് വാൾ, പുതിയ ഗേറ്റ് എന്നിവയുടെ നിർമ്മാണം നടന്നു വരുന്നു. ഇപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന നഗരസഭാ ഓഫീസ് ഒക്‌ടോബർ 20ന് മുമ്പായി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നും ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠം, വൈസ് ചെയർമാൻ
കെ.എം.രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലേഖാ അജിത്ത്,
കാട്ടിൽ സത്താർ, വൃന്ദാ.എസ്.കുമാർ, എം.സജീവ്, രാജലക്ഷ്മിയമ്മ, മുൻവൈസ് ചെയർമാൻ എം.കെ.വിജയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.