ചേർത്തല: പള്ളിപ്പുറം പഞ്ചായത്തിലെ സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ 38 അന്യസംസ്ഥാന തൊഴിലാളികൾക്കടക്കം 42 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ചേർത്തല താലൂക്ക് വീണ്ടും കൊവിഡ് ആശങ്കയിൽ.ഏഴാംവാർഡിൽ വാർഡിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ വെള്ളിയാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിലാണ് 42 പേർക്ക് പോസി​റ്റീവായത്. കമ്പനി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.100 പേരുള്ള സ്ഥാപനത്തിൽ എല്ലാവർക്കും ആന്റിജൻ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പോസി​റ്റീവ് റിപ്പോർട്ട് ചെയ്തവരെ പ്രത്യേകം നിരീക്ഷണത്തിലാക്കി.
മലയാളികളായ നാലുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥീരികരിച്ചവർക്ക് പ്രത്യേകം താമസസൗകര്യം പഞ്ചായത്ത് ഒരുക്കി. പരിശോധനയിൽ നെഗ​റ്റീവായവരെ വീണ്ടും പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പള്ളിപ്പുറം പഞ്ചായത്തിൽ നിലവിൽ 62 പേർക്ക് കൊവിഡ് പോസി​റ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ നിരക്ക് കുറഞ്ഞുവന്നിരുന്ന കടക്കരപ്പള്ളി,ചേർത്തലതെക്ക് പഞ്ചായത്തുകളിലും രോഗികളുടെ എണ്ണം കൂടി.കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 24 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ചേർത്തല തെക്കിൽ 11 പേർക്കും രോഗം കണ്ടെത്തി.