ആലപ്പുഴ: മന്ത്രിമാരായ ഇ.പി. ജയരാജന്റെയും വി.പി. ശശീന്ദ്രൻറ്റെയും തോമസ് ചാണ്ടിയുടെയും രാജിക്കായി കടുത്ത നിലപാട് എടുത്ത സി.പി.ഐ, മന്ത്രി കെ.ടി. ജലീലിനെ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പാഴ്സലിനെ കുറിച്ച് അന്വേഷണ ഏജൻസികൾക്ക് സംശയമുണ്ട്. ആ സംശയം മന്ത്രിയെ കുറിച്ചും ഉണ്ട്. ജലീൽ രാജിവച്ചാൽ എല്ലാ അന്വേഷണവും മുഖ്യമന്ത്രിയിലേക്കെത്തും. അതിന് കവചം തീർക്കാനാണ് കാനം രാജേന്ദ്രനേ കൂട്ടുപിടിച്ചത്. വസ്തുതകൾ ജനം തിരിച്ചറിയുമെന്ന് കാനം ഓർക്കണം.
രാജി വേണ്ട എന്ന സി.പി.ഐയുടെ നിലപാട് വിചിത്രമാണ്. നിബന്ധനകളോടെ മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നൊരു മന്ത്രിയെ ഇതുവരെ കേരളത്തിൽ കണ്ടിട്ടില്ല. ഓരോ ചാനലിലും ഓരോ കാര്യങ്ങൽ പറയുന്നു. മന്ത്രി പറയുന്നതെല്ലാം പരസ്പര വിരുദ്ധമായ കര്യങ്ങളാണ്. ലൈഫ് മിഷൻ അഴിമതിയിൽ വിജിലൻസ് അന്വേഷണം പരിഹാസ്യമാണ്. കരാർ അടിമുടി ദുരൂഹമാണ്. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം ശക്തമാക്കും. ഒക്ടോബർ ഒന്ന് മുതൽ പത്തുവരെ മണ്ഡലങ്ങളിൽ പ്രതിഷേധം നടത്തും. രണ്ടിനു 20,000 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിൽപ്പ് സമരം നടത്തുമെന്നും എം.ടി.രമേശ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ജില്ലാ ഭാരവാഹികളായ ഡി.അശ്വനിദേവ്, പി.കെ.വാസുദേവൻ എന്നിവരും പങ്കെടുത്തു.