ന്യൂഡൽഹി: ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള 2020 - 21 അദ്ധ്യയന വർഷത്തെ പുതുക്കിയ അക്കാഡമിക് കലണ്ടർ യു.ജി.സി പുറത്തിറക്കി. നവംബർ ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നും ,അദ്ധ്യയന രീതി റഗുലറായോ ഓൺലൈനായോ, ഇവ രണ്ടുമായോ നടത്താമെന്നും യു.ജി.സി വ്യക്തമാക്കി.
കൊവിഡ് പശ്ചാത്തലത്തിൽ നഷ്ടമായ അദ്ധ്യയന ദിനങ്ങൾ നികത്താൻ ആഴ്ചയിൽ ആറു ദിവസം പ്രവൃത്തി ദിനമാക്കണമെന്നും സർവകലാശാലകളോട് ആവശ്യപ്പെട്ടു. രണ്ട് സെമസ്റ്റർ കാലത്തേക്ക് വേനലവധിയടക്കം മിക്ക അവധി ദിനങ്ങളും വെട്ടിക്കുറച്ചു. ലോക്ഡൗൺ സാഹചര്യം കണക്കിലെടുത്ത് നവംബർ 30 വരെ അഡ്മിഷൻ റദ്ദാക്കുകയോ, കോളേജ് മാറുകയോ ചെയ്താൽ മുഴുവൻ ഫീസും തിരികെ നൽകണമെന്ന് അക്കാഡമിക് കലണ്ടർ ട്വിറ്ററിൽ പങ്കുവച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ വ്യക്തമാക്കി.
ആദ്യ സെമസ്റ്റർ
പരീക്ഷ മാർച്ചിൽ
അന്തിമ തീരുമാനം
24ന് ശേഷം
യു.ജി.സി അക്കാഡമിക് കലണ്ടർ പുറത്തിറക്കിയെങ്കിലും വിദ്യാർത്ഥികളുടെ പ്രവേശനവും ഫലപ്രഖ്യാപനവും സംബന്ധിച്ച സുപ്രീംകോടതിയിലെ കേസിൽ അന്തിമ തീരുമാനമുണ്ടായ
ശേഷമേ ഔദ്യോഗികമായി പ്രാബല്യത്തിലാവൂ.
പ്രവേശനവും ഫലപ്രഖ്യാപനവും സംബന്ധിച്ച് സി.ബി.എസ്.ഇയും യു.ജി.സിയും കൂട്ടായ തീരുമാനമെടുത്ത് കോടതിയെ 24ന് മുൻപ് അറിയിക്കാനാണ് സുപ്രീംകോടതി നിർദ്ദേശം. 24ന് കേസ് വീണ്ടും പരിഗണിക്കും. ഈ പശ്ചാത്തലത്തിൽ ,കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അക്കാഡമിക് കലണ്ടർ സർക്കാർ വൈബ്സൈറ്റിൽ നിന്ന് മാറ്റി.