panna

അച്ഛൻ ജയിലിൽ

ന്യൂഡൽഹി: അഞ്ച് പെൺകുട്ടികളെ പ്രസവിച്ച ഭാര്യ ആറാമത് ഗർഭം ധരിച്ചത് ആൺകുഞ്ഞിനെയാണോ എന്നറിയാൻ വയർകീറി നോക്കിയ ഭർത്താവിന് നഷ്ടപ്പെട്ടത് ആശിച്ചിരുന്ന ആൺകുഞ്ഞിനെ. സംഭവത്തിൽ ഗർഭസ്ഥ ശിശു മരിച്ചു. അച്ഛൻ നേക്പൂർ സ്വദേശി പന്നാലാലിനെ ജയിലിലടച്ചു. മുപ്പത്തഞ്ചുകാരിയായ അമ്മ അനിതാദേവി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഉത്തർപ്രദേശ് ബുഡോനിലെ നേക്പൂരിൽ കഴിഞ്ഞ ശനിയാഴ്ചയാണ് മനുഷ്യമനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. ഏഴ് മാസം ഗർഭിണിയായിരിക്കെയാണ് അനിതാ ദേവിയ്ക്ക് ദുരനുഭവമുണ്ടായത്.

കല്യാണം കഴിഞ്ഞത് മുതൽ ഭർത്താവ് ആൺകുഞ്ഞ് വേണമെന്ന് ശഠിച്ചിരുന്നു. അങ്ങനെയാണ് യുവതി തുടരെ അഞ്ച് പ്രസവിച്ചതും. ആറാമത് ഗർഭണിയായപ്പോൾ ഗർഭഛിദ്രം നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുട്ടി ആണോ പെണ്ണോ എന്ന് അറിയാനുള്ള ആഗ്രഹം സഹിക്കവയ്യാതെ പന്നാലാൽ മന്ത്രലാവാദിയെ സമീപിച്ചു. പെൺകുഞ്ഞാണെന്ന് മന്ത്രവാദി പറഞ്ഞു. ഇതോടെയാണ് രാത്രിയിൽ ഉറങ്ങിക്കിടന്ന ഭാര്യയുടെ വയറ് മൂർയേറിയ ആയുധം ഉപയോഗിച്ച് ഇയാൾ കീറിനോക്കിയത്. യുവതിയുടെ നിലവിളികേട്ടെത്തിയ പ്രദേശവാസികൾ ഇവരെ ഉടൻ തന്നെ ബറേലിയിലെ ആശുപത്രിയിലെത്തിച്ചു. ശേഷം ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അനിതാ ദേവിയുടെ ജീവൻ രക്ഷിക്കാനായെങ്കിലും ഐ.സി.യുവിൽ തുടരുകയാണ്. ഗർഭപാത്രത്തിനു ഗുരുതരമായി പരുക്കേറ്റതിനാൽ അനിതയ്ക്ക് ഇനി ഗർഭം ധരിക്കാനാവില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.