protest-against-farm-bill

ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായി. പഞ്ചാബിലെ അമൃത്സർ, ഫിറോസ്‌പുർ ജില്ലകളിൽ കർഷക സംഘടനകൾ മൂന്നുദിവസത്തെ ട്രെയിൻ തടയൽ സമരം ആരംഭിച്ചു. ഇന്നും ഒക്ടോബർ ഒന്നിനും സംസ്ഥാന വ്യാപകമായി ബന്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സമരത്തെ തുടർന്ന് ഫിറോസ്‌പുർ റെയിൽ ഡിവിഷൻ 14 സർവീസുകൾ റദ്ദാക്കി. ഹരിയാനയിലെ ജിന്ദിൽ നടക്കുന്ന കർഷക പ്രതിഷേധത്തിൽ സി.പി.എം എം.പിമാരായ എളമരം കരീം,കെ.കെ. രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.

ബില്ലുകൾക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾക്ക് ഇന്നലെ തുടക്കമായി. രണ്ടു കോടി ഒപ്പുകൾ ശേഖരിച്ച് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ14ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമർപ്പിക്കും. മഹാത്മാഗാന്ധി, ലാൽ ബഹാദൂർ ശാസ്ത്രി എന്നിവരുടെ ജന്മദിനമായ ഒക്ടോബർ രണ്ട്, കർഷക തൊഴിലാളി സംരക്ഷണ ദിനമായി കോൺഗ്രസ് ആചരിക്കും. ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും മാർച്ചുകൾ നടത്തുമെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ അറിയിച്ചു.

പശ്ചിമബംഗാളിൽ ഇന്ന് ഇടത് മുന്നണി റോഡ് തടയലും പ്രതിഷേധ റാലിയും സംഘടിപ്പിക്കും. തൃണമൂലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
തമിഴ്നാട്ടിലും ഡി.എം.കെ സഖ്യകക്ഷികളും 28 മുതൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശിൽ 182 കർഷകസംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാൻ മഹാസംഘ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 27 മണ്ഡലങ്ങളിലും കർഷകജാഥകൾ അടുത്തയാഴ്ച മുതൽ നടത്തും.