ന്യൂഡൽഹി: പിതാവിനെതിരെ സ്വത്തുതർക്കം ഉൾപ്പടെയുള്ള പരാതികളുമായി കുടുംബകോടതിയെ സമീപിക്കുന്ന മക്കളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഗെയിമിൽ അച്ഛൻ വിശ്വാസവഞ്ചന കാണിച്ചുവെന്ന പരാതിയിൽ നിതീ തേടി കോടതിയിലെത്തിയിരിക്കുകയാണ് ഒരു 24 കാരി. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
കളിയിൽ തോൽപിച്ചതല്ല മറിച്ച് അച്ഛൻ വിശ്വാസവഞ്ചന കാണിച്ചത് തന്നെ മാനസികമായി തളർത്തിയതായാണ് യുവതിയുടെ പരാതി. അച്ഛനോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായും അദ്ദേഹവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനാഗ്രഹിക്കുന്നതായും യുവതി പറഞ്ഞു. അച്ഛനെ ഇനി മുതൽ അപ്രകാരം വിളിക്കാൻ സാധിക്കില്ല. അച്ഛൻ തന്നെ ചതിക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല. അത്രയധികം താൻ അദ്ദേഹത്തെ വിശ്വസിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു.
ഭോപ്പാൽ കുടുംബകോടതിയിലെ അഭിഭാഷക സരിതയാണ് സംഭവം പുറത്തു വിട്ടത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുവതി പരാതിയുമായി തന്നെ സമീപിച്ചതെന്ന് സരിത പറഞ്ഞു. അച്ഛനും സഹോദരങ്ങളുമായി ലുഡോ കളിക്കുന്നതിനിടെ കള്ളക്കളി നടത്തി അച്ഛൻ തന്നെ തോൽപിച്ചതായും ലോകത്തിലെ എല്ലാ സന്തോഷവും വാഗ്ദാനം ചെയ്ത പിതാവിൽ നിന്ന് ഇത്തരമൊരു നീക്കമുണ്ടായതിൽ അങ്ങേയറ്റം മനോവിഷമമുണ്ടായതായും യുവതി അറിയിച്ചതായി അഭിഭാഷക പറഞ്ഞു.
തന്റെ സന്തോഷത്തിനായി അച്ഛന് പരാജയം സമ്മതിക്കാമായിരുന്നെന്നും സംഭവത്തിന് ശേഷം പിതാവുമായി യാതൊരു ബന്ധവുമില്ലെന്നും യുവതി ആവർത്തിച്ചു. കോടതി യുവതിയ്ക്ക് നാല് കൗൺസിലിംഗുകൾ നൽകിയതായും അതിന് ശേഷം അവർക്ക് നേരിയ മനംമാറ്റമുണ്ടായിട്ടുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി.