girls-school
നിർമ്മാണത്തിലിരിക്കുന്ന പെരുമ്പാവൂർ ഗേൾസ് സ്ക്കൂളിലെ അക്കാഡമിക് ബളോക്ക്

പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ അനുവദിച്ച അക്കാഡമിക്ക് ബ്ലോക്ക് നിർമ്മാണം വേഗത്തിലാക്കുവാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനും കത്ത് നൽകി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിലേക്ക് ശുപാർശ ചെയ്തതിനെ തുടർന്നാണ് കിഫ്ബിയിൽ നിന്നും തുക അനുവദിച്ചത്. 1890 കളിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ യു.പി, ഹൈസ്കൂൾ, ഹയർസെൻഡണ്ടറി വിഭാഗങ്ങളിലായി 1700 ന് മുകളിൽ കുട്ടികൾ പഠിക്കുന്നുണ്ട്.

യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായുള്ള 2 കെട്ടിടമാണ് ഇവിടെ നിർമ്മിക്കുന്നത്. നിലവിലുള്ള ഹയർസെക്കൻഡറി കെട്ടിടത്തിനോട് ചേർന്നുള്ള കെട്ടിടമാണ് ഒരെണ്ണം. താഴെ ഓഡിറ്റോറിയത്തിനോട് ചേർന്ന് നിർമ്മിക്കുന്ന രണ്ടാമത്തെ ബ്ലോക്കിന്റെ നിർമ്മാണം കഴിഞ്ഞ കുറേ നാളുകളായി നിർത്തിവെച്ചിരിക്കുകയാണ്.

കിറ്റ്‌ക്കോ ആണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്‌ക്കോസാണ് പദ്ധതിയുടെ നിർമ്മാണ മേൽനോട്ട പ്രവർത്തനങ്ങളുടെ ചുമതല നിർവഹിക്കുന്നത്.

പദ്ധതി ഇഴഞ്ഞു നീങ്ങിയത് തൊഴിലാളികൾ ഇല്ലാത്തതിനാൽ

2017 ൽ അഞ്ച് കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചു നിർമ്മാണം തുടങ്ങിയ പദ്ധതി കഴിഞ്ഞ വർഷം നവംബർ മാസത്തിൽ തന്നെ പൂർത്തികരിക്കേണ്ടതായിരുന്നു. എന്നാൽ കരാർ കാലവധി കഴിഞ്ഞു ഒൻപത് മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തികരിച്ചിട്ടില്ല. ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതാണ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിന് കാരണമെന്ന് എം.എൽ.എ പറഞ്ഞു.

കത്ത് നൽകി

പദ്ധതി വേഗത്തിലാക്കുവാൻ എം.എൽ.എ ഓഫീസിൽ നിരവധി അവലോകന യോഗങ്ങൾ ചേർന്നിരുന്നു. തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കുവാൻ പല പ്രാവശ്യം കരാറുകാരനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അതിന് തയ്യാറായിട്ടില്ലെന്ന് എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി. ആഗസ്റ്റ് മാസത്തിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് കരാറുകാരൻ ഉറപ്പ് പറഞ്ഞെങ്കിലും ഈ അവസ്ഥ തുടരുന്ന സാഹചര്യത്തിൽ അതിന് സാധിക്കുകയില്ല.