soumini

കൊച്ചി: കൊച്ചി മേയർ സൗമിനി ജെയിന്റെ ഔദ്യോഗിക വാഹനത്തെ ചുറ്റിപ്പറ്റി പുതിയ വിവാദം. കണ്ടംചെയ്യാൻ നിർദേശിച്ച് മേയർ ഒഴിവാക്കിയ ഔദ്യോഗികവാഹനം സ്വകാര്യവ്യക്തിക്ക് മറിച്ചുവിറ്റു എന്നാണ് ആക്ഷേപം. കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച 2018 -19 ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെയാണ് പ്രതിപക്ഷം എതിർപ്പുമായി രംഗത്തെത്തിയത്.

രണ്ടുവർഷം മുമ്പാണ് പുതിയ വാഹനം വാങ്ങാൻ മേയർ സൗമിനി ജെയിൻ തീരുമാനിക്കുന്നത്. പ്രീമിയംക്ലാസ് ടയോട്ട ഇന്നോവ ഉപേക്ഷിക്കാനുള്ള തീരുമാനത്തെ പ്രതിപക്ഷം ശക്തമായി എതിർത്തെങ്കിലും വാഹനം മാറാതെ കഴിയില്ലെന്ന നിലപാടിൽ മേയർ ഉറച്ചുനിന്നു. കൗൺസിൽ യോഗത്തിലും വിഷയം ചർച്ചയായി. പഴയ വാഹനം കണ്ടംചെയ്യുന്നതിനും പുതിയത് വാങ്ങുന്നതിനും അനുമതി നൽകണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. അധികം വൈകാതെ മേയർ പുതിയ വാഹനവും വാങ്ങി.

ഫണ്ട് വകമാറ്റി ചെലവഴിച്ചു

2017-18 ജനകീയാസൂത്രണ പദ്ധതിയിലെ വികസനഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചാണ് പുതിയ വാഹനം വാങ്ങിയത്. കണ്ടം ചെയ്യുന്നതിന് തീരുമാനിച്ച വാഹനം രജിസ്‌ട്രേഷൻ ക്യാൻസൽ ചെയ്ത് പൊളിക്കുന്നതിന് ലേലം ചെയ്ത് വിൽക്കുകയാണ് പതിവ്. അതേസമയം, വാഹനത്തിന്റെ രജിസ്‌ട്രേഷൻ ക്യാൻസൽ ചെയ്യാതെ നിലനിറുത്തി മൂവാറ്റുപുഴയിലെ സ്വകാര്യവ്യക്തിക്ക് കൈമാറ്റം ചെയ്തതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. കൊച്ചി നഗരസഭയിൽ നിന്ന് ഒപ്പിട്ട് നൽകിയ ഫോറങ്ങളുടേയും മറ്റ് അനുബന്ധ രേഖകളുടേയും അടിസ്ഥാനത്തിലാണ് വാഹനവില്പന നടന്നത് .

പണം ധൂർത്തടിക്കുന്നുവെന്ന് പ്രതിപക്ഷം

വികസനാവശ്യങ്ങൾക്ക് ഫണ്ട് കണ്ടെത്താനാവാതെ നഗരസഭ നട്ടംതിരിയുന്ന സമയത്ത് വാഹനം വാങ്ങുന്നതിന് മേയർ വൻതുക ചെലവഴിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.

നിഷേധിച്ച് മേയർ

ഔദ്യോഗികവാഹനം സ്വകാര്യവ്യക്തിക്ക് വിറ്റതിൽ ക്രമക്കേടുണ്ടെന്ന ആരോപണം മേയർ സൗമിനി ജെയിൻ നിഷേധിച്ചു. വാഹനം വിറ്റവിവരം ഓഡിറ്റ് വിഭാഗത്തെ ധരിപ്പിക്കുന്നതിൽ പിഴവുവന്നതുകൊണ്ടാണ് തെറ്റായ പരാമർശം ഉണ്ടായതെന്നാണ് മേയറുടെ പക്ഷം.

സർക്കാരിന്റെ അനുമതിയോടെയാണ് വാഹനം ലേലംചെയ്ത് വിറ്റത്. മുൻമേയർ ഉപയോഗിച്ചിരുന്ന വാഹനമാണ് ഞാനും ഉപയോഗിച്ചിരുന്നത്. എന്നാൽ രണ്ടുതവണയായി ഉണ്ടായ അപകടങ്ങളിൽ വാഹനത്തിന് ഗുരുതരമായ കേടുപാട് സംഭവിച്ചു. ഒരിക്കൽ തിരുവനന്തപുരത്തേക്കുള്ള ഔദ്യോഗിക യാത്രയ്ക്കിടെ വാഹനത്തിന്റെ എൻജിൻ തകരാറിലായി. അതോടെ ദീർഘദൂരയാത്രയ്ക്ക് ഈ വാഹനത്തെ ആശ്രയിക്കാൻ ധൈര്യമില്ലാതായി. ഈ സാഹചര്യത്തിലാണ് പുതിയ വാഹനം വാങ്ങണമെന്ന് സ്റ്റാൻഡിംഗ് കൗൺസിൽ നിർദ്ദേശിച്ചത്. കൗൺസിൽ അനുമതിയോടെയാണ് പുതിയ വാഹനം വാങ്ങാൻ തീരുമാനമെടുത്തത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് വാഹനം വിറ്റത്. എന്നാൽ ഇക്കാര്യം ഓഡിറ്റ് വിഭാഗത്തെ ധരിപ്പിക്കുന്നതിൽ പിഴവുവന്നതുകൊണ്ടാണ് തെറ്റായ പരാമർശം ഉണ്ടായത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ ഉദ്യോഗസ്ഥർക്ക് ഓഡിറ്റ് വിഭാഗത്തിന്റെ വിശദീകരണങ്ങൾക്ക് കൃത്യസമയത്ത് മറുപടി നൽകാൻ കഴിഞ്ഞില്ല. ഇക്കാര്യത്തിൽ തിരുത്തൽ വരുത്താനുള്ള നടപടി സ്വീകരിക്കും.

സൗമിനി ജെയിൻ

മേയർ