ആലുവ: ഓണാവധിയുടെ മറവിൽ ആലുവ ജനറൽ മാർക്കറ്റിൽ അനധികൃതമായി നിർമ്മിച്ച താത്കാലിക ഷെഡുകൾ ഒഴിപ്പിക്കാനുള്ള നഗരസഭയുടെ ശ്രമം കച്ചവടക്കാർ സംഘടിതമായി തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മാർക്കറ്റിൽ തിരിക്കൊഴിഞ്ഞപ്പോഴാണ് പൊലീസ് സംരക്ഷണയിൽ നഗരസഭ എൻജിനിയറിംഗ് - ഹെൽത്ത് വിഭാഗങ്ങൾ സംയുക്തമായി നിർദ്ദിഷ്ട മാർക്കറ്റ് സമുച്ചയത്തിനായി ഒഴിപ്പിച്ച സ്ഥലത്തെ കൈയേറ്റം നീക്കാൻ എത്തിയത്. നഗരസഭയുടെ നടപടി ചില ഭരണപക്ഷ കൗൺസിലർമാരിൽ നിന്നും ചോർന്നുകിട്ടിയ കച്ചവടക്കാർ മാർക്കറ്റിൽ സംഘടിക്കുകയായിരുന്നു. ഇതോടെ അധികൃതർക്ക് പിന്മാറേണ്ടി വന്നു.
നാല് ഷെൽട്ടറുകളാണ് കച്ചവടക്കാർ നിർമ്മിച്ചത്. ഇരുമ്പ് തൂണും ഷീറ്റും മേഞ്ഞ ഷെൽട്ടറിന്റെ തറഭാഗം ഹോളബ്രിക്സ് കട്ടകൾ വച്ച് കെട്ടുകയും സിമന്റിടുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിളാണ് വിവരം നഗരസഭ സെക്രട്ടറിയെ അറിയിച്ചത്. തുടർന്നാണ് ഒഴിപ്പിൽ നടപടിക്കായി അധികൃതരെത്തിയത്. മാർക്കറ്റിലെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. മാത്രമല്ല, പുതിയ കെട്ടിട സമുച്ചയത്തിൽ മുറി ലഭിക്കുന്നതിനായി അഡ്വാൻസ് നൽകി വർഷങ്ങളായി കാത്തിരിക്കുകയാണെന്നും ഷെഡ് നിർമ്മിച്ചവർ പറഞ്ഞു.
നഗരസഭ ഏഴ് വർഷം മുമ്പ് ഒഴിപ്പിച്ച സ്ഥലത്താണ് കൈയേറ്റം നടന്നത്. ഇവിടെ ആറ് കോടി രൂപ ചെലവിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടെങ്കിലും സാങ്കേതിക തടസങ്ങളെ തുടർന്ന് വായ്പ ലഭ്യമാകാത്തതിനാൽ നിർമ്മാണം നടന്നില്ല. ഇവിടെ താത്കാലിക ഷെൽട്ടറുകൾ നേരത്തെ നഗരസഭ അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് കൈയ്യേറ്റം നടന്നത്. കഴിഞ്ഞ ഡിസംബറിൽ വായ്പ ലഭ്യമായെങ്കിലും മറ്റ് സാങ്കേതികാനുമതി കൊവിഡ് പ്രതിസന്ധിയെ തുടർന്നും നീണ്ടു. ഉടൻ നിർമ്മാണം ആരംഭിക്കാൻ നഗരസഭ നടപടി വേഗത്തിലാക്കുന്നതിനിടെയാണ് കൈയേറ്റം.
അതേസമയം, കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ഭരണപക്ഷത്ത് ശക്തമായ ഭിന്നതയുണ്ട്. ഒരു വിഭാഗം ഉടൻ ഒഴിപ്പിക്കണമെന്നാണ് നിലപാടെങ്കിലും മറ്റൊരു വിഭാഗത്തിന് ചർച്ച വേണമെന്നാണ്. ചർച്ച വേണമെന്ന പക്ഷത്തിനൊപ്പമാണ് ചെയർപേഴ്സൺ.
കൈയ്യേറ്റം ഒഴിപ്പിക്കും
അനധികൃതമായ നിർമ്മാണം ഒരു കാരണവശാലും അനുവദിക്കില്ല. പൊലീസ് സംരക്ഷണയിൽ തിങ്കളാഴ്ച്ച ഒഴിപ്പിക്കും.
ടോബി തോമസ്
സെക്രട്ടറി
ചർച്ച ഒമ്പതിന്
ആലുവ ജനറൽ മാർക്കറ്റിൽ അനധികൃതമായി നിർമ്മിച്ച ഷെഡ് പൊളിക്കുന്നതിനായി കച്ചവടക്കാരുമായി ഒമ്പതിന് മുനിസിപ്പൽ ഓഫീസിൽ ചർച്ച നടത്തും. 7,8 തീയതികളിൽ സെക്രട്ടറി സ്ഥലത്തില്ലാത്തതിനാലാണ് ചർച്ച ഒമ്പതിലേക്ക് മാറ്റിയത്. ചർച്ചക്ക് ശേഷം മറ്റ് നടപടികളെടുക്കും.
ലിസി എബ്രഹാം
ചെയർപേഴ്സൺ